‘ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന ശമ്പളം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനു ചെലവാക്കി തീര്‍ക്കും.’

കൊച്ചി : സ്വര്‍ണക്കടത്തു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കുന്നു.

‘ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന ശമ്പളം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനു ചെലവാക്കി തീര്‍ക്കും.’ അറസ്റ്റിലായ ശേഷം സ്വപ്ന ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) നല്‍കിയ ഈ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഇഡി. സ്വര്‍ണക്കടത്തു പുറത്തറിഞ്ഞ ശേഷം ബെംഗളൂരുവിലേക്കു കടക്കും മുന്‍പു പുറത്തു വിട്ട ശബ്ദരേഖയിലും സ്വപ്ന ഇക്കാര്യം പറയുന്നുണ്ട്.

സ്വപ്നയുടെ ബാങ്ക് ലോക്കറിലുള്ള പണം ആരുടേതാണെന്നു കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. കെട്ടുകളായി ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം പലഘട്ടത്തിലും സ്വപ്ന നിര്‍ദേശിക്കുന്നവര്‍ക്ക് എടുത്തു കൊടുത്തിട്ടുള്ളതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരുന്നു.

ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും സംയുക്തമായാണു ലോക്കറെടുത്തിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണം കൈമാറിയത് ആര്‍ക്കെല്ലാമാണെന്നു വ്യക്തമാകും. ചോദ്യം ചെയ്യലിനിടെയാണു നെഞ്ചുവേദനയെന്നു പരാതിപ്പെട്ടു സ്വപ്ന വൈദ്യസഹായം തേടിയത്. ഇതോടെ ചോദ്യം ചെയ്യല്‍ നിര്‍ത്തി. തുടര്‍ന്നാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു ഹാജരാകാന്‍ നിര്‍ദേശിച്ചത്. സ്വപ്ന നല്‍കിയ ആദ്യമൊഴികള്‍ എന്‍ഐഎ ഓഫിസിലെത്തി ഇഡി അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണനും സംഘവും ശേഖരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular