ഇങ്ങനെ പോയാല്‍ സ്ഥിതി ഗുരുതരം; കോവിഡ് കാരണം അഞ്ച് മാസത്തിനിടെ 1.89 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം രാജ്യത്ത് വന്‍ തൊഴില്‍ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപിച്ച അഞ്ച് മാസത്തിനിടെയാണ് തൊഴില്‍ നഷ്ടം വ്യാപകമായത്. ജൂലൈയില്‍ മാത്രം 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അസംഘടിത, മാസശമ്പള മേഖലകളില്‍ രണ്ട് കോടിലേറെ പേര്‍ക്ക് ജോലി നഷ്ടമായി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും ഭീമമായ തൊഴില്‍ നഷ്ടം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട സര്‍വേയിലാണ് ഈ വിവരം ഉള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1.89 കോടി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മാസ ശമ്പള വിഭാഗക്കാരിലാണ്‌ ഇത്രയും തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 32 ശതമാനത്തോളം മാസശമ്പള വിഭാഗമാണ്. ഇതില്‍ 75 ശതമാനത്തോളം പേരെ ലോക്ക് ഡൌണ്‍ ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചുലഭിക്കാനുള്ള സാധ്യത കുറവുള്ള വിഭാഗമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വിഭാഗത്തില്‍ തൊഴില്‍നഷ്ടം തുടരുന്നു എന്നും പഠനം പറയുന്നു.

ഐഎല്‍ഒയുടെയും എഡിബിയുടെയും സര്‍വേ പ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 41 ലക്ഷവും യുവാക്കളാണ്. ഭൂരിഭാഗം തൊഴില്‍ നഷ്ടവും നിര്‍മാണ കാര്‍ഷിക മേഖലകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അതോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്‍ തിരിച്ചുപ്രവേശിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular