കള്ളപ്പണം അല്ലെങ്കില്‍ എന്തിന് ലോക്കറില്‍ സൂക്ഷിച്ചു ? കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ്. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരായ യുണിടാകിനോട് എം.ശിവശങ്കറിനെ പോയി കാണാന്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നതായി എനഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ വ്യക്തതത വരുത്തേണ്ടതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അന്വേഷണ സംഘം വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യം ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ലോക്കറിലുണ്ടായിരുന്നത് കള്ളക്കടത്ത് സ്വര്‍ണമോ പണമോ ആയിരുന്നില്ലെന്ന് സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നു. കരാറുകാര്‍ നല്‍കിയ പണമാണെന്നും സ്വപ്‌ന ഉന്നയിച്ചു. 19 വയസ്സുമുതല്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്തുവന്നിരുന്നു. തന്റെ പിതാവ് യു.എ.ഇയില്‍ അക്കൗണ്ടന്റായിരുന്നു. തന്റെ പക്കല്‍ പണമുണ്ടായിരുന്നു. അതിനാല്‍ ലോക്കറിലെ പണം സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണമായി കാണാന്‍ കഴിയില്ലെന്നും സ്വപ്‌ന വാദിച്ചു.

എന്നാല്‍ കള്ളപ്പണം അല്ലെങ്കില്‍ എന്തിനാണ് ലോക്കറില്‍ സൂക്ഷിച്ചതെന്ന് കോടതി ആരാഞ്ഞു. ലോക്കറില്‍ പണം സൂക്ഷിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ മറുപടി. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയത് വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അന്ന് അത്രയും സ്വര്‍ണം വാങ്ങാനുള്ള ശേഷി സ്വപ്‌നയുടെ പിതാവിന് ഉണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിച്ചു.

സ്വര്‍ണ്ണക്കടത്തിലൂടെ സ്വപ്‌ന പണം നേടിയിട്ടില്ലെന്നും ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ പണമാണ് കൈവശമുള്ളതെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ നടത്തിയത്. കള്ളപ്പണം അല്ലെന്നു സമര്‍ത്ഥിക്കാനുമാണ് സ്വപ്‌നയുടെ ശ്രമം.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് കിട്ടിയ കമ്മീഷന്‍ സ്വപ്ന യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ മറ്റൊരു ജീവനക്കാരനുമായ ഈജിപ്ഷ്യന്‍ പൗരനുമായും പങ്കുവെച്ചുവെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കുന്ന 18 കോടിയുടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും 3.78 കോടി രൂപയാണ് സ്വപ്നയ്ക്ക് കിട്ടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയത് സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരാണെന്നും പറയുന്നു.

കിട്ടിയ കമ്മീഷന്‍ പണം സ്വപ്ന മറ്റാരെങ്കിലുമായി പങ്കുവെച്ചോ കമ്പനി മറ്റാര്‍ക്കെങ്കിലും കമ്മീഷന്‍ നല്‍കിയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. 2019 ല്‍ യുഎഇ കോണ്‍സുലേറ്റില്‍ വിസാ സ്റ്റാംപിംഗ് കരാര്‍ നല്‍കിയ ഇനത്തില്‍ കരാര്‍ നേടിയ കമ്പനിയില്‍ നിന്നും സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കൂടി കമ്മീഷന്‍ ഇനത്തില്‍ കിട്ടിയെന്നാണ് എന്‍ഫോഴ്സ്മെന്റിന് കിട്ടിയ വിവരം. സ്വര്‍ണ്ണം കടത്തുന്നത് ഒരു കിലോയ്ക്ക് 1000 ഡോളര്‍ വീതവും സ്വപ്ന വാങ്ങിയിരുന്നു. കോണ്‍സുലേറ്റിലെ ഉന്നതന് നല്‍കാന്‍ എന്ന വ്യാജേനെയാണ് വാങ്ങിയിരുന്നത്.

ഒരു കോടിയാണ് തനിക്കു കിട്ടിയതെന്നും അതാണ് ബാങ്ക്ലോക്കറില്‍നിന്നു കണ്ടെത്തിയതെന്നും നേരത്തെ സ്വപ്ന മൊഴി നല്‍കിയിരുന്നു. കോണ്‍സുലേറ്റ് ജനറല്‍ തനിക്കു വീടുവയ്ക്കാന്‍ നല്‍കിയതാണ് ഒരു കോടി രൂപയെന്നാണ് സ്വപ്ന എന്‍.ഐ.എ. കോടതിയെ ആദ്യം അറിയിച്ചത്. എന്നാല്‍, സ്വപ്ന കൂടുതല്‍ തുക കമ്മീഷന്‍ ആവശ്യപ്പെട്ടെന്നു നിര്‍മാണകമ്പനിയുടെ ഉടമ വെളിപ്പെടുത്തി. ഇതോടെയാണ് ബാക്കി തുക ഏതൊക്കെ ഉന്നതര്‍ക്കാണെന്ന കാര്യത്തിലേക്ക് അന്വേഷണം നീണ്ടത്.

യു.എ.ഇ. സന്നദ്ധസംഘടനയായ എമിറെറ്റ്സ് റെഡ്ക്രെസന്റ് 20 കോടിയുടെ സഹായം പ്രഖ്യാപിച്ചതോടെ കരാര്‍ ലഭിക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ സഹായം വേണ്ടിവന്നു. ഇതിനാണ് സ്വപ്ന 3.78 കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഫ്ളാറ്റിന്റെ കാരാറുകാരനായ സന്തോഷ് ഈപ്പന് ഇരുപത് കോടിയില്‍ ആദ്യഗഡുവായി 14 കോടിയാണ് എത്തിയത്. ഇതില്‍ കമ്മീഷനായി ഒരു കോടി രൂപ സ്വപ്നയ്ക്കു കൈമാറിയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയ്ക്ക് നല്‍കിയിരുന്ന കമ്മീഷന്‍ കുറയ്ക്കാന്‍ കെ ടി റമീസ് സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ അളവ് കൃത്യമായി പറഞ്ഞിരുന്നില്ല. സന്ദീപിന്റെ വീട്ടില്‍ റമീസിന്റെ ആള്‍ക്കാരാണ് സ്വര്‍ണ്ണം കൊണ്ടു വരുന്ന ബാഗ് പൊട്ടിച്ചിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular