സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുക ലക്ഷ്യം; കാസര്‍ഗോട്ട് 16 കാരിയുടെ മരണം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നിയും മാതാവ് ബെസിയും അവശനിലയിൽ ആശുപത്രിയിലാണ്. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാൽ അരീങ്കലിലെ ബെന്നിയുടെ മകൾ ആൻമേരി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി.

മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.

പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്.

Similar Articles

Comments

Advertismentspot_img

Most Popular