ആശ്വാസം നഷ്ടപ്പെട്ടു; 102 ദിവസത്തെ ഇടവേളക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ്

വില്ലിങ്ടണ്‍: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃക കാട്ടിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് കണ്ടെത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൻ അറിയിച്ചു.

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ക്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാവരോടും വീടുകളില്‍ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഓക്ക്‌ലന്‍ഡില്‍ കോവിഡ് ബാധിച്ചവര്‍ക്ക് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിട്ടുള്ളത്. കഴിഞ്ഞ 102 ദിവസങ്ങളിലായി ഒരു കോവിഡ് കേസുകള്‍ പോലും ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ കോവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.

കൊറോണ വൈറസില്‍നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്‌സിന്‍ പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പുതിന്‍ നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

‘ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിച്ചു. അവള്‍ സുഖമായിരിക്കുന്നു.’ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു.

ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular