‘പോർട്ട് ബ്ലെയറിൽ സെക്കൻഡിൽ 400 ജിബി വേഗമുള്ള ഇന്റർനെറ്റ്; സ്വാതന്ത്ര്യദിന സമ്മാനം’

ന്യൂഡൽഹി: ചെന്നൈയും ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറുമായി ബന്ധിപ്പിക്കുന്ന 2,312 കിലോമീറ്റർ നീളമുള്ള ഒപ്റ്റിക് ഫൈബർ കേബിൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കടലിനടിയിലൂടെ പോകുന്ന കേബിളിലൂടെയുള്ള ഇന്റ൪നെറ്റ് സേവനം ആൻഡമാനിലെ മൊബൈൽ, ടെലികോം മേഖലയെ സമൂലമായി മെച്ചപ്പെടുത്തുമെന്നും ബ്രോഡ്‌ബാൻഡ് വേഗം 10 മടങ്ങ് വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.

1,224 കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതി വഴി പോർട്ട് ബ്ലെയറിൽ സെക്കൻഡിൽ 400 ജിഗാബൈറ്റ് വേഗമുള്ള ഇന്റർനെറ്റ് ലഭ്യമാക്കും. മറ്റ് ദ്വീപുകളിൽ ഇത് സെക്കൻഡിൽ 200 ജിബി ആയിരിക്കും. ആൻഡമാൻ നിക്കോബാർ ശൃംഖലയിൽ 572 ദ്വീപുകളുണ്ട്, അതിൽ 36 എണ്ണത്തിലാണ് ജനവാസം.

2018ൽ ഡിസംബറിൽ ആരംഭിച്ച ഈ പദ്ധതി രാജ്യത്ത് ആദ്യത്തേതാണ്. ‘ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമാണിത്,’ – വിഡിയോ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് മഹാമാരിയുടെ വ്യാപനം പദ്ധതിയുടെ പുരോഗതിയെ തടസ്സപ്പെടുത്തിയില്ല. പ്രതീക്ഷിച്ചതിലും നേരത്ത പദ്ധതി പൂ൪ത്തിയാക്കാനും സാധിച്ചു. ആൻഡമാനിലെയും നിക്കോബാറിലെയും ജനതയ്ക്ക് മികച്ച ഇന്റ൪നെറ്റ് സേവനങ്ങൾ നൽകേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമായിരുന്നു- മോദി പറഞ്ഞു.

ടൂറിസം മേഖലയായ ആൻഡമാനിൽ ഇതു വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 12 ദ്വീപുകളിൽ റോഡ്, വ്യോമ പാതകൾ, ജലലഭ്യത എന്നിവ പരിഹരിക്കുന്നതിനായുള്ള പദ്ധതിയും നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular