100 കിലോയിലേറെ സ്വര്‍ണം കടത്തിയത് സാംഗ്ലിയിലേക്ക്; അവിടേക്ക് പൊകാനാവാതെ അന്വേഷണ സംഘം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് കണ്ടെത്തി. സ്വപ്‌നയും കൂട്ടാളികളും നയതന്ത്ര ചാനല്‍വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്. കോലാപ്പൂരിനും പുണെയ്ക്കും മധ്യേയുള്ള സാഗ്ലി, കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കിമാറ്റുന്ന പ്രധാന കേന്ദ്രമാണ്. റമീസ് നേരത്തെ കടത്തിയ സ്വര്‍ണവും ഇവിടേക്കാണ് കൊണ്ടുപോയത്.

എന്നാല്‍ സാഗ്ലിയിലേക്ക് പോകാന്‍ കോവിഡ് ഭീഷണി കസ്റ്റംസിന് തടസമാകുകയാണ്. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിനെക്കുറിച്ച് പൂര്‍ണ വിവരം പുറത്ത് വരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

കസ്റ്റഡിയിലുള്ള റമീസില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് കസ്റ്റംസിന് ലഭിക്കുന്നത്. റമീസിനെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണം വാങ്ങിയ പതിനഞ്ചോളം പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അതേ സമയം തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണ് റമീസ് പറയുന്നത്. സ്വപ്‌നയും സന്ദീപും നടത്തുന്ന പാര്‍ട്ടികളില്‍ ശിവശങ്കറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലും റമീസ് നിഷേധിക്കുന്നു.

അതിനിടെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങി കേരള പൊലീസ്. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്കും കത്തയച്ചു. അന്വേഷണം നിലയ്ക്കുന്നെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. എയര്‍ ഇന്ത്യ സാറ്റ്സിലെ വ്യാജരേഖാ കേസില്‍ കൂട്ടുപ്രതിയായ എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെയും അറസ്റ്റ് ചെയ്തേക്കും.

അതേസമയം സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സ്വപനയുടെ മൊഴി. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വർണം കടത്താൻ അറ്റാഷെയ്ക്ക് 1,000 ഡോളർ വീതം പ്രതിഫലം നൽകിയെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി.

നേരത്തെ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിലും അറ്റാഷെയുടെ നിർദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ താൻ പ്രവർത്തിച്ചതെന്ന്‌ സ്വപ്ന പറഞ്ഞിരുന്നു. സ്വർണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദ ബന്ധം മാത്രമേയുള്ളുവെന്നും കസ്റ്റംസിന് നൽകിയ പ്രാഥമിക മൊഴിയിൽ സ്വപ്ന പറഞ്ഞു. അതേസമയം ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സ്വപ്ന നൽകിയിട്ടില്ല.

കേസിൽ എൻഐഎ സംഘം തിങ്കളാഴ്ച ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്ക് ശിവശങ്കറുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള എൻഐഎ അന്വേഷണവും പുരോഗമിക്കുകയാണ്.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular