കടുവാക്കുന്നേല്‍ കുറുവച്ചന്‍ വിവാദത്തെക്കുറിച്ച് ടോമിച്ചന്‍ മുളകുപാടം

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സ്വന്തം സൃഷ്ടി അല്ലെങ്കില്‍ പിന്നെ എന്തിനാണ് കേസ് നല്‍കിയതെന്ന് വിവാദചിത്രങ്ങളില്‍ ഒന്നായ സുരേഷ് ഗോപി സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. 2001ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘വ്യാഘ്രം’ സിനിമയ്ക്കായി താനെഴുതിയ കഥാപാത്രമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന തിരക്കഥാകൃത്ത് രണ്‍ജി പണിക്കറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ടോമിച്ചന്റെ പ്രതികരണം. പൊള്ളയായ ആരോപണങ്ങള്‍ ഉയര്‍ത്തി ‘കടുവ’ ടീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ കഥ കോപ്പിയടിച്ചെന്ന് പ്രചരിപ്പിക്കുന്നതെന്നും ടോമിച്ചന്‍ ചോദിക്കുന്നു.

വിവാദത്തെക്കുറിച്ച് ടോമിച്ചന്‍ മുളകുപാടം പറയുന്നതിങ്ങനെ

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ അറിയുന്നു, അതിന്റെ യഥാര്‍ഥ സൃഷ്ടാവ് രണ്‍ജി പണിക്കരാണെന്ന്. അദ്ദേഹം 21 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോള്‍ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്‌ക്കെതിരെ ഇങ്ങനെയൊരു കേസ് നല്‍കിയത്. ഇവര്‍ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ?

കഴിഞ്ഞ ദിവസം ഡിസംബറില്‍ !ഈ സിനിമയുടെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. ടീസറില്‍ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. മാത്രമല്ല സിനിമയുടെ പേര് വരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവര്‍ക്ക് ആര്‍ക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ് ? ചിത്രത്തിന്റെ ടീസര്‍ ഹിറ്റായതോടെയാണ് ഇതൊക്കെ ഉടലെടുത്തത്.

സംവിധായകന്‍ മാത്യുവുമായി ബന്ധപ്പെട്ടായിരുന്നല്ലോ ഇവര്‍ ഉന്നയിച്ച മറ്റൊരു പ്രശ്‌നം. മാത്യു അല്ല ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കയിലുള്ള ഷിബിന്‍ ഫ്രാന്‍സിസ് ആണ്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വസ്തുത വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍ വന്നതോടു കൂടി ഇവര്‍ വീണ്ടും കാര്യങ്ങള്‍ വളച്ചൊടിച്ചു. ഇപ്പോള്‍ പറയുന്നത് അത് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമ അല്ലെന്നാണ്. ഏറെ ചര്‍ച്ചയായ കടുവാക്കുന്നേല്‍ കുറുവച്ചനെന്ന് പറയപ്പെടുന്ന കുരുവിനാംകുന്നേല്‍ ജോസുമായി തങ്ങളുടെ സിനിമയ്ക്ക്് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷന്‍ കിട്ടി. തെറ്റിദ്ധരിപ്പിക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ കേസ്. കോവിഡ് പ്രതിസന്ധിയില്‍ എല്ലാമൊന്ന് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയുളള അനാവശ്യ വിവാദങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular