ചൈന കടലിലെ പുതിയ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’ കടലില്‍ സമ്പൂര്‍ണാധിപത്യം കൊതിക്കുന്ന ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ്

വാഷിങ്ടന്‍: വിയറ്റ്‌നാം, മലേഷ്യ, തയ്‌വാന്‍, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ സമ്പൂര്‍ണാധിപത്യം കൊതിക്കുന്ന ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ്. ചൈന കടലിലെ പുതിയ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’യാണെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ തുറന്നടിച്ചു.

ദക്ഷിണ ചൈനാ കടലിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വാക്കുകള്‍ കടുപ്പിച്ച് ഡേവിഡ് സ്റ്റില്‍വെല്‍ രംഗത്തു വന്നത്. ഇരുവരുടെയും പ്രസ്താവനയോടെ ദക്ഷിണ ചൈനാ കടലിലെ അവകാശവാദം സംബന്ധിച്ച് തുറന്ന പോരിന് യുഎസ് തയാറെടുക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മേഖലയില്‍ ചുവടുറുപ്പിക്കാനുള്ള ശ്രമം തെറ്റാണെന്നും അന്യായമാണെന്നുമുള്ള മൈക്ക് പോംപെയോയുടെ പ്രസ്താവന രാജ്യാന്തര നിയമങ്ങളും വസ്തുതകളും അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൈന തിരിച്ചടിച്ചതിനു പിന്നാലെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്.

ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് യുഎസിന് വ്യക്തമായ ബോധ്യമുണ്ട്. വ്യാപാരത്തിനായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കടന്നു കയറിയതിനു സമാനമാണ് ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ കടന്നുകയറ്റം.

ചൈനയെ ആധുനിക യുഗത്തിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്നു വിശേഷിപ്പിച്ച ഡേവിഡ് സ്റ്റില്‍വെല്‍ ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനും രാജ്യങ്ങളുടെ തങ്ങളുടെ ചൊല്‍പ്പടിക്കുന്നത് നിര്‍ത്തുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ ഊര്‍ജ്ജവും വിഭവങ്ങളും കൂടുതലായി ഉപയോഗിക്കുന്നതെന്നും വിമര്‍ശിച്ചു.

ദക്ഷിണ ചൈന കടലില്‍ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകള്‍ പിടിച്ചെടുക്കുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരസെല്‍ ദ്വീപുകള്‍ക്കു 12 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്. ട്രീ, ലിങ്കണ്‍, ട്രിറ്റണ്‍, വൂഡി ദ്വീപുകളിലും യുഎസ് കപ്പലുകള്‍ പരിശോധന നടത്തിയിരുന്നു. ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്ന കടല്‍ ഭാഗങ്ങള്‍ രാജ്യാന്തര പാതയുടെ ഭാഗമാണെന്നും ഇവിടെ ഏതു രാജ്യങ്ങളുടെ കപ്പലുകള്‍ക്കും സഞ്ചരിക്കാമെന്നുമാണ് യുഎസ് വാദം.

രാജ്യാന്തര പാതകള്‍ കടന്നു പോകുന്ന ഇടമായതിനാലും ധാരാളം മത്സ്യസമ്പത്തുള്ളതിനാലുമാണ് ചൈന ഈ പ്രദേശം നോട്ടമിടുന്നതെന്നും മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യുഎസ് വ്യക്തമാക്കി. ദക്ഷിണ ചൈനാ കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കി അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും യുഎസ് വ്യക്തമാക്കി.

ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകള്‍ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീന്‍സ്, തയ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ എതിര്‍ക്കുന്നതാണ് ഇവിടെ സംഘര്‍ഷം മുറുകാന്‍ കാരണം. വന്‍തോതില്‍ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. വിലപിടിച്ച വ്യാപാരപാത കൂടിയാണ് ഇവിടം.

ദക്ഷിണ ചൈനാ കടല്‍ സ്വന്തമാണെന്ന ചൈനയുടെ നിലപാടിനു നിയമപരമായ ന്യായീകരണമില്ലെന്നു രാജ്യാന്തര െ്രെടബ്യൂണല്‍ 2016 ജൂലൈയില്‍ വിധിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിലെ തങ്ങളുടെ മല്‍സ്യബന്ധന അധികാരങ്ങളില്‍ ചൈന കൈകടത്തുന്നതിനെതിരെ 2013ല്‍ ഫിലിപ്പീന്‍സ് നല്‍കിയ കേസില്‍ തീര്‍പ്പു കല്‍പ്പിക്കുമ്പോഴായിരുന്നു ഈ വിധി. എന്നാല്‍, ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതി വിധി മാനിക്കുന്നില്ലെന്നും ദക്ഷിണ ചൈനാ കടലിന്റെ ഒട്ടുമുക്കാല്‍ ഭാഗങ്ങളും തങ്ങളുടേതാണെന്നുമാണു ചൈനയുടെ നിലപാട്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular