കോഴിക്കോട്ടെ ഫ്‌ലാറ്റിലെ ആറ് പേര്‍ക്ക് കൂടി കോവിഡ് ബാധ; ഇതോടെ ഈ ഫ്‌ലാറ്റില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റിലെ അഞ്ചുപേര്‍ക്ക് പിന്നാലെ ഇതേ ഫ്‌ളാറ്റിലെ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പി.ടി. ഉഷ റോഡിലെ ഫ്‌ളാറ്റിലാണ് 11 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ ശേഷമുണ്ടായ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 11 പേര്‍ക്ക് രോഗ ബാധ കണ്ടെത്തിയത്.

32, 22 വയസ്സുള്ള രണ്ട് പുരുഷന്‍മാര്‍. 45 43 70 വയസ്സുള്ള മൂന്ന് സ്ത്രീകള്‍. പത്ത് വയസ്സുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 70 വയസ്സുളള സ്ത്രീ പേരാമ്പ്ര സ്വദേശിനിയാണ്. ഇവര്‍ ജൂണ്‍ 25 ന് മകള്‍ താമസിക്കുന്ന വെള്ളയിലെ ഫ്ളാറ്റില്‍ എത്തിയതാണ്. എല്ലാവരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. നഗരത്തിലെ ഒരു ഫ്‌ളാറ്റിലെ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ പലരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന് കണ്ടതിനാലാണ് ജില്ലാ ഭരണകൂടം പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഒരു കാരണവശാലും സമുഹത്തിന്റെ വിവിധ തട്ടുകളില്‍ നിരന്തരം ബന്ധപ്പെടുന്ന സമ്പര്‍ക്കം പുലര്‍ത്തുന്ന ആള്‍ക്കാരുമായി ഫ്‌ളാറ്റിലെ അന്തേവാസികള്‍ ഫ്‌ളാറ്റില്‍ വെച്ച് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല. (ഉദാഹരണമായി മീന്‍/പാല്‍ സ്ഥിരമായി കൊണ്ടുവരുന്നവര്‍, ഡെലിവറി ബോയ്) ഇത്തരത്തിലുളള ആള്‍ക്കാര്‍ ഫ്‌ളാറ്റനുളളില്‍ പ്രവേശിക്കാതെ, മുന്‍ഭാഗത്ത് ഇതിനായി ഒരു ക്രമീകരണം നടത്തി ക്രയവിക്രയം നടത്തുന്നതിനുളള ക്രമീകരണം നടത്തേണ്ടതാണ്.

ഫ്‌ളാറ്റിലുളളവര്‍ പുറത്തുപോയി വരുന്ന സമയത്ത് ഫ്‌ളാറ്റിന് മുന്‍ഭാഗത്ത് നിന്നും അണു വിമുക്തി നടത്തിയതിനു ശേഷം മാത്രമെ ഫ്‌ളാറ്റിനുളളില്‍ പ്രവേശിക്കാന്‍ പാടുളളു. ആയതിനുളള സജ്ജീകരണം ഫ്‌ളാറ്റിന്റെ ഉടമസ്ഥര്‍/അസോസിയേഷന്‍ ചെയ്യേണ്ടതാണ്. കൂടാതെ ഫ്‌ളാറ്റിലുളളവര്‍ സ്ഥിരമായി പിടിക്കുന്ന സ്ഥലങ്ങള്‍, (ഉദാഹരണമായി, വാതിലുകള്‍, ഹാന്റ് റയിലുകള്‍ തുടങ്ങിയവ) ഇടയ്ക്കിടയ്ക്ക് അണുവിമുക്തി വരുത്തിയെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായിതുടര്‍ച്ചയായി യാത്രകള്‍ ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം നിരീക്ഷിക്കേണ്ടതും അയാള്‍ പ്രവേശിക്കുന്ന സമയത്ത് ആവശ്യമായ അണുവിമുക്തി വരുത്തി മാത്രം പ്രവേശിക്കേണ്ടതും അവര്‍ ഫ്‌ളാറ്റിലെ അന്തേവാസികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതാണ്. കേരളത്തിനു പുറത്തുളള സംസ്ഥാനങ്ങളില്‍ പോയി വരുന്നവര്‍ ആവശ്യമായ ക്വാറന്റയിന്‍ നടത്തുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതും നിരീക്ഷണ കാലഘട്ടത്തിലും അതിനു ശേഷം കുറച്ചു കാലവും ഫ്‌ളാറ്റിലുളളവരുമായി വലിയ രീതിയിലുളള സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.

ഏതെങ്കിലും തരത്തിലുളള രോഗലക്ഷണം കാണുന്നവര്‍ അദ്ദേഹത്തെ പ്രത്യേക നിരീക്ഷണത്തിലേക്ക് ആക്കേണ്ടതും ഫ്‌ളാറ്റിലെ മറ്റുളളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. കൂടാതെ ടി വിവരം ബന്ധപ്പെട്ട ആര്‍.ആര്‍.ടി.യെയും ആരോഗ്യ പ്രവര്‍ത്തകരെയും യഥാസമയം അറിയിക്കേണ്ടതുമാണ്.

ഫ്‌ളാറ്റിന്റെ പരിസരത്ത് കുട്ടികള്‍ കളിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കുന്നുവെന്നും പരമാവധി മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്നും ഉറപ്പാക്കേണ്ടതും താല്‍ക്കാലികമായെങ്കിലും ഇത്തരത്തിലുളള കളികള്‍ നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. ഇല്ലെങ്കില്‍ സ്ഥിരമായി അണുവിമുക്തമാക്കണം.
ഫ്‌ളാറ്റിനുളളില്‍ ഏതെങ്കിലും തരത്തിലുളള സോഷ്യല്‍ ഗാതറിംഗ് ഒഴിവാക്കേണ്ടതാണ്.

സംസാരിക്കുമ്പോള്‍ മാസ്‌ക്ക് താഴ്ത്തി വെച്ച് സംസാരിക്കുന്ന പ്രവണത കണ്ടു വരുന്നു. കൂടാതെ ചിലര്‍ മൂക്കിനു താഴെ മാസ്‌ക്ക് ധരിക്കുന്നതായി കാണുന്നു. മൂക്ക് ആവരണം ചെയ്ത് മാസ്‌ക്ക് ധരിക്കുന്നതില്‍ കൂടി സ്വയരക്ഷയാണ് ഉറപ്പാക്കുന്നത്. ആയതിനാല്‍ മാസ്‌ക്ക് ധരിക്കുമ്പോള്‍ മൂക്കും വായയും ശരിയായ വിധം ആവരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

ഫ്‌ളാറ്റിനുളളിലെ പൊതു ഇടങ്ങള്‍ ( കളിസ്ഥലങ്ങള്‍, ജിംനേഷ്യം, മറ്റുളളവ) കൃത്യമായ സമയങ്ങളില്‍ അണു വിമുക്തി നടത്തേണ്ടതാണ്.

ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാര്‍, മറ്റുളള ജീവനക്കാര്‍ തുടങ്ങിയവരുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കേണ്ടതും
അവര്‍ വളരെയധികം സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നില്ലെന്നും കാര്യമായ രീതിയില്‍ സമൂഹത്തില്‍ ഇടപഴകുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതും ആവശ്യമായ ഹെല്‍ത്ത് ചെക്കപ്പ് നടത്തേണ്ടതുമാണ്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular