സുശാന്ത് അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ബോളിവുഡിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സുശാന്ത് അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. മരണം മുന്നില്‍ കണ്ടപോലെയാണ് സുശാന്തിന്റെ വാക്കുകള്‍. അടുത്ത ശമ്പളം നല്‍കാന്‍ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാര്‍ക്കുള്ള മുഴുവന്‍ ശമ്പളവും സുശാന്ത് നല്‍കിയിരുന്നു. സുശാന്തിന്റെ മരണം ജോലിക്കാരേയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

മരിക്കുന്നതിന് തലേന്ന് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാന്‍ കിടന്നത്. അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യം നടന്റെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല.

മുംബൈ ബാന്ദ്രയിലെ ജോഗേഴ്‌സ് പാര്‍ക്കിലുള്ള മൗണ്ട് ബ്ലാന്‍ക് അപാര്‍ട്‌മെന്റിലാണ് സുശാന്ത് താമസിച്ചിരുന്നത്. സുശാന്തിനൊപ്പം മൂന്ന് വീട്ടുജോലിക്കാരും ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം.

ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രജ്പുതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും മുറിയില്‍നിന്നു പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും മുറിയില്‍ കടന്നത്. തുടര്‍ന്ന്, പൊലീസില്‍ വിവരം അറിയിച്ചു.

ലോക്ഡൗണ്‍ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടില്‍ കഴിഞ്ഞിരുന്നത്. ഉച്ചയോടെ വീട്ടുജോലിക്കാരില്‍ ഒരാള്‍ പോയി വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ സംശയം തോന്നിയ ഇയാള്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. മുറി തുറക്കാനാവാതിരുന്നതോടെ ഇദ്ദേഹത്തിന്റെ സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് 12.30 യോടെ വാതില്‍ തള്ളി തുറന്നപോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം അവസാനമായി ഒരു ടിവി താരമായിരുന്ന സുഹൃത്തിനെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ കോള്‍ എടുത്തിരുന്നില്ല.

സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകള്‍ പൊലീസിന് ലഭിച്ചതായും ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തോളമായി സുശാന്ത് കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular