സഹായമെത്തിക്കുന്നതിന് സജീവ പ്രവര്‍ത്തനം..; ഒടുവില്‍ അഫ്രീദിക്കും കോവിഡ് ബാധിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പില്‍ അഫ്രീദി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആളുകള്‍ക്ക് സഹായമെത്തിച്ച് അഫ്രീദിയും അദ്ദേഹത്തിന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും സജീവമായിരുന്നു. ഇതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

‘വ്യാഴാഴ്ച മുതല്‍ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടര്‍ന്ന് ഞാന്‍ പരിശോധനയ്ക്ക് വിധേയനായി. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തില്‍ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണം. ഇന്‍ഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകള്‍ സഹിതം അഫ്രീദി കുറിച്ചു.

പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് നാല്‍പ്പതുകാരനായ അഫ്രീദി. മുന്‍പ് തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സ്‌കോട്ലന്‍ഡിന്റെ മജീദ് ഹഖ്, ദക്ഷിണാഫ്രിക്കന്‍ താരം സോളോ എന്‍ഖ്വേനി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാക്കിസ്ഥാനില്‍ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായി സജീവ പ്രവര്‍ത്തനങ്ങളിലായിരുന്നു അഫ്രീദിയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും. അഫ്രീദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും പുലിവാലു പിടിച്ച് അധികം ദിവസങ്ങളായിട്ടില്ല. ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് കുപ്രസിദ്ധനായ അഫ്രീദിയെ സഹായിച്ചത് ആരാധകരുടെ രോഷത്തിന് കാരണമായെങ്കിലും മനുഷ്യരാഷിയാണ് വലുതെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍, ഇതിനു പിന്നാലെ പാക്ക് അധീന കശ്മീരില്‍ വന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അഫ്രീദി നടത്തിയ വിദ്വേഷ പ്രസംഗം വിവാദമായി. കൊറോണ വൈറസിനേക്കാള്‍ വലിയ രോഗമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുള്‍പ്പെടെ കടുത്ത ഭാഷയില്‍ അഫ്രീദി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതോടെ അഫ്രീദിയെ സഹായിക്കുകയും കൂടുതല്‍ സഹായങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത യുവരാജും ഹര്‍ഭജനും പ്രതിസന്ധിയിലായി. തുടര്‍ന്ന് ഇരുവരും അഫ്രീദിയെ തള്ളിപ്പറഞ്ഞിരുന്നു. അഫ്രീദിയുമായി ഇനിമുതല്‍ യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് ഇരുവരും അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭാ എംപി കൂടിയായ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവരും അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

FOLLOW US: PATHRAM ONLIE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular