അച്ഛന്റെ ഒത്താശയോടെ കൂട്ടുകാര്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത് 4 വയസുള്ള മകന്റെ മുന്നില്‍വച്ച്; എതിര്‍ത്തപ്പോള്‍ തന്നെയും ആക്രമച്ചു

കഠിനംകുളം കൂട്ടബലാല്‍സംഗ കേസില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു. യുവതിയുടെ മകന്റെ മൊഴിയാണ് പ്രതികളെ കുടുക്കാന്‍ നിര്‍ണായകമാകുക. അമ്മയെ ഉപദ്രവിച്ചെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അടിച്ചെന്നു കുട്ടി മൊഴി നല്‍കി. ഭര്‍ത്താവ് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് യുവതിയും മൊഴി നല്‍കി. 4 വയസ്സുള്ള കുട്ടിയെ മര്‍ദിച്ചതിന് പോക്‌സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ച ശേഷം 4 വയസ്സുള്ള മകന്റെ മുന്നിലിട്ടു യുവതിയെ ക്രൂരമായി പീഡിപ്പിച്ചതില്‍ ഭര്‍ത്താവടക്കം ആറു പേരാണ് അറസ്റ്റിലായത്. യുവതിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ ഉടമയും അറസ്റ്റിലായി. ഭര്‍ത്താവിന്റെ ഒത്താശയോടെ അയാളുടെ സുഹൃത്തുക്കളാണ് ആക്രമിച്ചതെന്നു യുവതി മൊഴി നല്‍കി. ഭര്‍ത്താവിനു പണം നല്‍കുന്നതു കണ്ടുവെന്നും അവര്‍ പറഞ്ഞു.

അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം അഞ്ച് വയസുകാരന്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്. അവിടെ വച്ച് നാലു പേര്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തന്നെ നെഞ്ചത്ത് പിടിച്ച് തള്ളിയിട്ടു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖത്ത് അടിച്ചെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതിനാല്‍ മകനെ മുഖ്യസാക്ഷിയാകാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഭര്‍ത്താവ് അമിതമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കാറുണ്ടെന്ന യുവതിയുെട മൊഴിയും കേസില്‍ നിര്‍ണായകമായേക്കും. ഭര്‍ത്താവ് ആസൂത്രിതമായി യുവതിയെ പീഡനത്തിന് വിട്ടുകൊടുത്തതാണെന്ന് നിഗമനം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.

ഉപദ്രവിച്ച നാലു പ്രതികളില്‍ ഒരാളെ മാത്രമേ ഭര്‍ത്താവിന് നേരിട്ട് പരിചയമുള്ളു. ഇയാള്‍ ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടൂവെന്നാണ് യുവതിയുടെ മൊഴി. അതിനാല്‍ പണം നല്‍കിയ പ്രതിയാവും മറ്റുള്ളവരെ വിളിച്ചുവരുത്തിയതെന്നും ഇതിനായാവും പണം നല്‍കിയതെന്നും പൊലീസ് കരുതുന്നു. യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കും.

Similar Articles

Comments

Advertismentspot_img

Most Popular