ലോകജനതെ വിഴുങ്ങി കൊണ്ടിരിക്കുന്നത് മൂന്നിനം കൊറോണയെന്ന് പഠനം, ഭയക്കണം കോവ് 2വിനെ

ലോകത്താകമാനം ജനങ്ങലെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് ആണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ലോകത്ത് നിലവില്‍ പടരുന്നത് പുതിയ മൂന്നിനം കൊറോണ വൈറസുകളാണെന്നു പഠനം പറയുന്നത്. അതില്‍ യുഎസിനെ വരിഞ്ഞുമുറുക്കിയത് ചൈനയില്‍ നിന്ന് ഉദ്ഭവിച്ച ‘ഒറിജിനല്‍’ വൈറസും. എന്നാല്‍ ഈ വൈറസ് ചൈനയെ കാര്യമായി ഉപദ്രവിച്ചതുമില്ല. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന വൈറസുകളുടെ ജനിതക ചരിത്രം പിന്തുടര്‍ന്ന ഗവേഷകരാണ് മൂന്നിനത്തില്‍പ്പെട്ടവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ടൈപ് എ, ബി, സി എന്നിങ്ങനെ പേരും നല്‍കി. വ്യത്യസ്ത ജനിതക സ്വഭാവം കാണിക്കുന്നെങ്കിലും മൂന്നിനങ്ങളും തമ്മില്‍ വളരെയേറെ സാമ്യമുണ്ടെന്നും കേംബ്രിജ് സര്‍വകലാശാല ഗവേഷകര്‍ വ്യക്തമാക്കി.

ടൈപ് എ ഇനം വൈറസാണ് ചൈനയില്‍ ഉദ്ഭവിച്ചതെന്നാണു കരുതുന്നത്. ഇതു വവ്വാലില്‍നിന്നു ഈനാംപേച്ചിയിലെത്തുകയും അവിടെ നിന്ന് ഹ്വാനന്‍ സീഫൂഡ് മാര്‍ക്കറ്റിലൂടെ മനുഷ്യരിലെത്തുകയും ചെയ്‌തെന്നാണു നിഗമനം. ടൈപ് എയാണ് ‘ഒറിജിനല്‍’ ചൈനീസ് വൈറസായി കരുതുന്നത്.

യുഎസിലും ഓസ്‌ട്രേലിയയിലും പ്രധാനമായും പടര്‍ന്നത് ഈ വൈറസായിരുന്നു. നാലു ലക്ഷത്തിലേറെ പേരിലേക്ക് ഇതു പടര്‍ന്നു. യുഎസില്‍ മൂന്നില്‍ രണ്ട് കോവിഡ് ബാധിതരിലും ടൈപ് എ വൈറസിനെയാണു കണ്ടെത്തിയത്. അതില്‍ത്തന്നെ ഭൂരിപക്ഷവും വെസ്റ്റ് കോസ്റ്റ് മേഖലയിലായിരുന്നു. ചൈനയെ പ്രധാനമായും ആക്രമിച്ചത് ‘ടൈപ് ബി’ ഇനത്തില്‍പ്പെട്ട വൈറസായിരുന്നു. ക്രിസ്മസ് മുതല്‍ ചൈനയില്‍ പടര്‍ന്നതായിരുന്നു ഈയിനം. യുകെയിലും ഏറ്റവുമധികം പേരിലേക്കു പടര്‍ന്നത് ടൈപ് ബി വൈറസായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലും കണ്ടെത്തിയതിലേറെയും ടൈപ് ബിയായിരുന്നു.

ടൈപ് സി എന്ന മൂന്നാമത്തെയിനം വൈറസ് രൂപപ്പെട്ടത് ടൈപ് ബിയില്‍നിന്നായിരുന്നു. ഇതാണു യൂറോപ്പില്‍ പ്രധാനമായും പടര്‍ന്നത്. സിംഗപ്പുര്‍ വഴിയാണ് ടൈപ് സി വൈറസ് യൂറോപ്പിലേക്കു കടന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ യൂറോപ്പിലും ടൈപ് ബി പടരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.

സാര്‍സ് കോവ്–2 എന്നു പേരിട്ട പുതിയ കൊറോണ വൈറസിന് തുടര്‍ച്ചയായി ജനിതക മാറ്റം സംഭവിക്കുന്നതായാണു ഗവേഷകര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇതു സംഭവിക്കുന്നതെന്ന വെല്ലുവിളിയുമുണ്ട്. ആര്‍എന്‍എ വൈറസായതിനാല്‍ത്തന്നെ മരുന്നു കണ്ടുപിടിച്ചാലും തുടരെത്തുടരെ ജനിതകമാറ്റം വരുത്തി അതിനെ പ്രതിരോധിക്കാനുള്ള കഴിവും വൈറസിനുണ്ടാകുന്നുണ്ട്. പഠനത്തിലെ പ്രാഥമിക വിവരം മാത്രമാണു ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള 160 രോഗികളുടെ സാംപിളുകളാണ് ഇതിനുവേണ്ടി പരിശോധിച്ചത്. യൂറോപ്പിലെയും യുഎസിലെയും ആദ്യത്തെ കേസുകളുടേത് ഉള്‍പ്പെടെയായിരുന്നു ഇത്.

പ്രാചീന മനുഷ്യരുടെ ദേശാന്തരഗമനം ‘ട്രാക്ക്’ ചെയ്യാനായി രൂപപ്പെടുത്തിയ കംപ്യൂട്ടര്‍ മോഡലുകളാണ് ഗവേഷകര്‍ പുതിയ കൊറോണ വൈറസിന്റെ യാത്രാപാത കണ്ടെത്താനായി ഉപയോഗിച്ചത്. ആയിരത്തിലേറെ സാംപിളുകള്‍ കൂടി പരിശോധിച്ച് പഠനറിപ്പോര്‍ട്ട് വിപുലമാക്കാനാണു ഗവേഷകരുടെ അടുത്ത നീക്കം. ന്യൂയോര്‍ക്കിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആഴ്ചകള്‍ക്കു മുന്‍പേതന്നെ വൈറസ് നഗരത്തിലെത്തിയിരുന്നെന്നാണു ഗവേഷകര്‍ പറയുന്നത്. ആയിരക്കണക്കിന് രോഗികളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍നിന്ന് യൂറോപ്പില്‍ നിന്നെത്തിയവരാണ് കോവിഡ് ന്യൂയോര്‍ക്കില്‍ പടര്‍ത്തിയതെന്നും വ്യക്തമായി. എന്നാല്‍ വാഷിങ്ടനില്‍ ആദ്യം എത്തിയത് ചൈനയില്‍നിന്നുള്ള വൈറസായിരുന്നു.

യുഎസില്‍ പരിശോധിച്ച വൈറസ് സാംപിളുകളില്‍ 310 എണ്ണവും ടൈപ് എയില്‍പ്പെട്ടതായിരുന്നു. ആഡംബര കപ്പല്‍യാത്ര വഴി കോവിഡ് ബാധിച്ച യുഎസ് രോഗികളിലാകട്ടെ കണ്ടെത്തിയത് ടൈപ് ബി ഇനം വൈറസും. ഏതു കപ്പലില്‍നിന്നാണ് ഇവര്‍ക്കു വൈറസ് ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ജപ്പാന്‍ തീരത്തു നിര്‍ത്തിയിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ 700ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

യോര്‍ക്ക് സര്‍വകലാശാലയിലെ ഒരുവിദ്യാര്‍ഥിക്കും മാതാവിനുമാണ് യുകെയില്‍ ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി അവസാനമായിരുന്നു അത്. ടൈപ് എ വൈറസായിരുന്നു അവരെ ബാധിച്ചത്. ഇരുവരുടെയും ചൈനീസ് യാത്രയ്ക്കിടെ പിടികൂടിയതാകാം വൈറസെന്നും ഗവേഷകര്‍ പറയുന്നു. പക്ഷേ യുകെയില്‍ ഏറെയും പടര്‍ന്നത് ടൈപ് ബി വൈറസായിരുന്നു–അതായത് 40ല്‍ 30 എണ്ണം എന്നകണക്കില്‍. ഒരുപക്ഷേ ഇറ്റലിയില്‍നിന്നായിരിക്കാം യുകെയില്‍ വൈറസെത്തിയതെന്നും കരുതുന്നു. കിഴക്കന്‍ ഏഷ്യയില്‍നിന്നെത്തിയ ടൈപ് സി വൈറസായിരുന്നു യുകെയില്‍ പടര്‍ന്നവയില്‍ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. സിംഗപ്പൂരിലേക്ക് ബിസിനസ് ആവശ്യത്തിനായി പോയി ഒരാളാണു യുകെയില്‍ വന്‍തോതില്‍ വൈറസ് പടരാന്‍ കാരണമായത്. അയാള്‍ വഴിയെത്തിയതാകാം ടൈപ് സി വൈറസെന്നും ഗവേഷകര്‍ കരുതുന്നു.

ചൈനയില്‍ വച്ചുതന്നെ ജനിതക തിരുത്തല്‍ സംഭവിച്ചാണ് ടൈപ് എയില്‍ ടൈപ് ബി വൈറസുണ്ടായത്. എന്നാല്‍ രാജ്യത്തിനു പുറത്തുവച്ചാണ് ടൈപ് ബിയില്‍നിന്നു ടൈപ് സി വൈറസുണ്ടായിരിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. ചൈനയില്‍ ആദ്യം രൂപപ്പെട്ട ടൈപ് എ വൈറസിനേക്കാളും കൂടുതല്‍ പടര്‍ന്നത് ടൈപ് ബിയാണ്; അതെങ്ങനെ സംഭവിച്ചു? ഗവേഷകരുടെ കയ്യിലും ഉത്തരമില്ലായെന്നത് ദുരൂഹതയേറ്റുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം അനിവാര്യമാകുന്നതും ഈ സാഹചര്യത്തിലാണ്.

മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ വളരെ എളുപ്പത്തില്‍ ബാധിക്കാന്‍ ടൈപ് ബി വൈറസിനാകുന്നെന്നു കണ്ടെത്തിയിരുന്നു. അതിനാല്‍ത്തന്നെ അവയ്ക്ക് കാര്യമായ ജനിതക തിരുത്തലും വേണ്ടിവന്നില്ല. എന്നാല്‍ ചൈനയ്ക്കു പുറത്തെത്തിയപ്പോള്‍ പല വിഭാഗം മനുഷ്യരുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലും മാറ്റംവന്നു. അതോടെ ‘നിലനില്‍പിനു’ വേണ്ടി ജനിതകതിരുത്തല്‍ വരുത്തുകയായിരുന്നു വൈറസ്. അതായത്, ഏതു ശരീരത്തിലെത്തിയാലും നിലനില്‍പ്പിനു വേണ്ടി രോഗപ്രതിരോധ സംവിധാനത്തോടു പോരാടാനും പലപ്പോഴും അവയെ കീഴ്‌പ്പെടുത്താനും വൈറസ് ശ്രമിക്കുന്നുണ്ടെന്നതു വ്യക്തം.

വവ്വാലുകളിലും ഈനാംപേച്ചികളിലും കാണപ്പെടുന്നയിനം കൊറോണ വൈറസുകളുമായി ജനിതകപരമായി ഏറെ അടുപ്പമുണ്ട് ടൈപ് എ വൈറസുകള്‍ക്ക്. അതിനാല്‍ത്തന്നെ അവയില്‍നിന്നാണ് ഇപ്പോള്‍ ലോകത്തെ വിറപ്പിച്ചുനിര്‍ത്തിയിരിക്കുന്ന കോവിഡ് രോഗബാധയുടെ ആവിര്‍ഭാവമെന്നതു വ്യക്തം.

സെപ്റ്റംബര്‍ മുതല്‍ത്തന്നെ ടൈപ് എയില്‍പ്പെട്ട കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു തുടങ്ങിയിട്ടുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ കരുത്തുറ്റ ടൈപ് ബി ഡിസംബര്‍ 20–25 സമയത്താണു ശക്തിപ്പെട്ടത്. അതായത്, രാജ്യത്ത് പുതിയ വൈറസ് പടരുന്നതായി ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ച ഡിസംബര്‍ 31നു മുന്‍പുതന്നെ യഥാര്‍ഥ വൈറസിന് ജനിതക തിരുത്തല്‍ സംഭവിച്ചിട്ടുണ്ടാകാം. ടൈപ് ബിയിനത്തിലെ ആ വൈറസാണ് ചൈനയെ വരിഞ്ഞുമുറുക്കിയതും.

രണ്ടു തവണ ടൈപ് എയില്‍ ജനിതക തിരുത്തല്‍ നടന്നാണ് ‘ബി’ രൂപപ്പെട്ടത്. ഇതുവരെയുള്ള ഗവേഷണം പ്രകാരം ടൈപ് സി വൈറസില്‍ ജനിതക തിരുത്തല്‍ നടന്നിട്ടില്ല. എന്നാല്‍ ഗവേഷകര്‍ പരിശോധിച്ച സാംപിളുകള്‍ കുറവായതിനാല്‍ത്തന്നെ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. പീറ്റര്‍ ഫോഴ്സ്റ്റര്‍ പറയുന്നത്. ഒട്ടേറെ രാജ്യങ്ങളിലെ സാംപിളുകള്‍ ഇനിയും പരിശോധിക്കാനുണ്ട്. ഭാവിയില്‍ ലോകത്ത് പുതിയ വൈറസുകളുണ്ടാകുമ്പോള്‍ ഏറ്റവും പ്രശ്‌നം നേരിടുന്ന ‘ഹോട്‌സ്‌പോട്ടുകള്‍’ തിരിച്ചറിയാന്‍ ഇപ്പോഴത്തെ വൈറസിന്റെ ജനിതക ചരിത്രം അന്വേഷിച്ചുള്ള യാത്ര സഹായിക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular