കയ്യടിച്ചും പ്രകാശം തെളിച്ചത് കൊണ്ടും കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ ജയിക്കാനാകില്ല; ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ശിവസേന

മുംബൈ: കൊറോണ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. കയ്യടിച്ചത് കൊണ്ടും പ്രകാശം തെളിച്ചത് കൊണ്ടും കൊവിഡിനെതിരായ യുദ്ധത്തില്‍ ജയിക്കാനാകില്ലെന്ന് ശിവസേന വിമര്‍ശിച്ചു. ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചേക്കാം കയ്യടികളും പ്രകാശം തെളിക്കലും തുടര്‍ന്നാല്‍ ഈ യുദ്ധത്തില്‍ നാം പരാജയപ്പെടും. ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അല്ലാത്ത പക്ഷം ആഹ്വാനങ്ങള്‍ മുമ്പ് കണ്ടത് പോലെ ആഘോഷങ്ങളായി മാറുമെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അച്ചടക്കം പാലിക്കാനാണ് ആവശ്യപ്പെട്ടത്. പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇത്തരത്തിലൊരു നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും സാമ്‌ന പറഞ്ഞു.

ജനങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണം. നിയമലംഘകര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇന്ത്യയില്‍ തബ് ലീഗ് സമ്മേളനം മാത്രമാണോ നിയമം ലംഘിച്ച് നടന്നിട്ടുള്ളതെന്ന് സാമ്‌ന ചോദിച്ചു. മര്‍ക്കസ് സമ്മേളനത്തെ വിമര്‍ശിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കുന്നവരാണോയെന്നും സാമ്‌ന ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular