ഇന്ത്യയ്ക്ക് ട്രംപിന്റെ ഭീഷണി: കൊറോണ പ്രതിരോധ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും

വാഷിങ്ടന്‍ : കൊറോണ പ്രതിരോധ മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്.

‘അദ്ദേഹം (നരേന്ദ്ര മോദി) അങ്ങനെ ചെയ്യുമെങ്കില്‍ അതെന്നെ അദ്ഭുതപ്പെടുത്തുന്നു. കാരണം ഇന്ത്യയും യുഎസും തമ്മില്‍ നല്ല ബന്ധമാണ്. മരുന്നിന്റെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അദ്ദേഹം തടഞ്ഞതിനെ മനസ്സിലാക്കാം. ഞങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നല്ല സംഭാഷണമായിരുന്നു. ഞങ്ങള്‍ക്ക് മരുന്ന് തരാന്‍ താങ്കള്‍ അനുവാദം നല്‍കുമെങ്കില്‍ അഭിനന്ദിക്കുന്നു. മറിച്ചാണ് തീരുമാനമെങ്കില്‍ പ്രശ്‌നമില്ല, പക്ഷേ തീര്‍ച്ചയായും തിരിച്ചടി ഉണ്ടാകും’– ട്രംപ് വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഈ മരുന്നിന്റെ കാര്യത്തില്‍ യുഎസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. അതിനിടെ, ട്രംപിന്റെ ആവശ്യം കൂടി പരിഗണിച്ച് 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചിട്ടുണ്ട്. മോദിയുമായി വളരെ അടുത്ത ബന്ധമാണ് ട്രംപിനുള്ളത്. ഇത് തകരാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ മൂന്ന് മില്യന്‍ ഡോളര്‍ ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രംപ് നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular