ഈ ചെയ്തത് ശരിയായില്ല; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കൊച്ചി: കൊറണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. തലശ്ശേരി കുടക് പാതയില്‍ കൂട്ടുപുഴയില്‍ ഒരാള്‍ പൊക്കത്തില്‍ റോഡില്‍ മണ്ണിട്ടാണ് കര്‍ണാടക ഗതാഗതം തടഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിണറായി വിജയന്‍ കത്തയച്ചു.

ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുണ്ടെങ്കിലൂം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവശ്യ സാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ള കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കര്‍ണാടകം റോഡ് അടച്ചതോടെ 80 ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. 24 മണിക്കൂറായി ജീവനക്കാരെ തടഞ്ഞും വെച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളോളം ലോറി ജീവനക്കാര്‍ക്ക് കഴിയേണ്ടി വന്നത്. വിഷയം വന്‍ വിവാദമായി മാറിയതോടെ കര്‍ണാടകാ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്.

ദേശീയ വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമ്പോഴാണ് കര്‍ണാടകയുടെ നടപടി. അതേസമയം മണ്ണിട്ടത് കേരളത്തിന്റെ അതിര്‍ത്തിയിലാണ്. ഇതിന്റെ മറുവശത്തും മലയാളികള്‍ താമസമുണ്ടെന്നും പറയുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വരുന്ന കേരളത്തിലേക്കുള്ള ചരക്കുനീക്കം നടക്കുന്ന പ്രധാന റോഡ് ഏകപക്ഷീയമായി അടയ്ക്കാന്‍ കഴിയില്ലെന്നാണ് കേരളം പറയുന്നത്.

എന്നാല്‍ റോഡ് തുറക്കില്ലെന്ന നിലയിലാണ് കര്‍ണാടകം. കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് പിടിപെടുമെന്ന നിലയില്‍ ഈ ഭാഗത്ത് വലിയ ജനരോഷം നില നില്‍ക്കുന്നു എന്നാണ് കര്‍ണാടകം പറയുന്നത്. ഇന്നലെ കേരളത്തിലെ ചീഫ് സെക്രട്ടറി കര്‍ണാടകത്തിലെ ചീഫ് സെക്രട്ടറിയുമായി വിഷയം ചര്‍ച്ച ചെയ്തിട്ടും പ്രശ്‌നം പരിഹരിച്ചിട്ടില്ല. കേരളം ആവര്‍ത്തിച്ച് ആവശ്യം ഉന്നയിച്ചിട്ടും റോഡ് തുറക്കാന്‍ കര്‍ണാടകം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ വിഷയത്തില്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular