കൊറോണ: ക്വാറന്റീനിലായിരുന്ന കാലാവധി പൂര്‍ത്തിയാകും അര്‍ജന്റീനയിലേക്കു പോയത് വിവാദമാക്കരുത് കാരണം ഇതാണ്…അഭ്യര്‍ഥനയുമായി സഹോദരന്‍ നിക്കോള

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ ക്വാറന്റീനിലായിരുന്ന യുവെന്റസ് താരം ഗോണ്‍സാലോ ഹിഗ്വെയിന്‍, ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് സ്വദേശമായ അര്‍ജന്റീനയിലേക്കു പോയത് വിവാദമാക്കുന്നവരോട് പ്രത്യേക അഭ്യര്‍ഥനയുമായി സഹോദരന്‍ നിക്കോള ഹിഗ്വെയിന്‍. അമ്മയ്ക്ക് അര്‍ബുദമായതിനാലാണ് അടിയന്തരമായ ഗോണ്‍സോലാ നാട്ടിലേക്കു മടങ്ങിയതെന്ന് നിക്കോള വ്യക്തമാക്കി. ഇറ്റലിയില്‍വച്ച് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവിടെവന്ന ശേഷവും സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്വാറന്റീനിലാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഹിഗ്വെയിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നിക്കോള ആവശ്യപ്പെട്ടു.

ക്വാറന്റീന്‍ കാലാവധി 14 ദിവസമാണെന്നിരിക്കെ, ഏഴാമത്തെ ദിവസമാണ് ഇറ്റലിയിലെ ടൂറിനില്‍നിന്ന് ഹിഗ്വെയിന്‍ സ്വദേശത്തേക്ക് മടങ്ങിയത്. എന്നാല്‍, കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ഇറ്റലിയില്‍നിന്ന് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കാതെ താരം യാത്ര ചെയ്തത് കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സഹോദരന്റെ രംഗപ്രവേശം.

<ു>മാത്രമല്ല, യുവെന്റസില്‍ ഹിഗ്വെയിന്റെ സഹതാരങ്ങളായ ഇറ്റാലിയന്‍ താരം ഡാനിയേല റുഗാനി, അര്‍ജന്റീനയില്‍ നിന്നു തന്നെയുള്ള പൗലോ ഡിബാല എന്നിവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതും വിമര്‍ശനത്തിന് കരുത്തു പകര്‍ന്നു. ഈ സാഹചര്യത്തില്‍ റുഗാനിയുടെയും ഡിബാലയുടെയും സഹതാരങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരണമെന്നിരിക്കെയാണ് ഹിഗ്വെയിന്‍ നാട്ടിലേക്കു മടങ്ങിയത്. ഹിഗ്വെയിനു പുറമെ യുവെന്റസിന്റെ ബോസ്‌നിയന്‍ താരം മിരാലം പ്യാനിക് ലക്‌സംബര്‍ഗിലേക്കും ജര്‍മന്‍ താരം സാമി ഖദീര സ്വദേശത്തേക്കും ക്ലബ്ബിന്റെ അനുമതിയോടെ യാത്ര ചെയ്തിരുന്നു.

ഹിഗ്വെയിനെതിരായ വിമര്‍ശനം കടുത്തതോടെയാണ് ഫെയ്‌സ്ബുക്കിലൂടെ സഹോദരന്‍ നിക്കോള വിശദീകരണവുമായി എത്തിയത്. ‘മറ്റു പലരേയും പോലെ ഞങ്ങളുടെ അമ്മ ഇപ്പോള്‍ അര്‍ബുദവുമായി മല്ലിടുകയാണ്. ഈ ആളുകള്‍ക്ക് (വിമര്‍ശകര്‍ക്ക്) ഞങ്ങളുടെ അമ്മയുടെ ആരോഗ്യം അത്ര പ്രധാനമല്ലായിരിക്കാം. അവര്‍ക്ക് എപ്പോഴും ആ മാജിക് പേര്, ഇവിടെ ‘ഹിഗ്വെയിന്‍’, ആവര്‍ത്തിക്കാന്‍ മാത്രമാണ് താല്‍പര്യം. അങ്ങനെയാണല്ലോ പതിവും’ – നിക്കോള കുറിച്ചു.

‘ഈ സന്ദേശം ആര്‍ക്കുവേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഞാനായിട്ട് അധികം വിശദീകരിക്കുന്നില്ല. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി ക്ലബ്ബിന്റെ അനുമതിയോടെയാണ് എന്റെ സഹോദരന്‍ യാത്ര ചെയ്തത്. ഇവിടെയെത്തിയ അദ്ദേഹം ഒരിടത്തേക്കും ഓടിപ്പോയിട്ടില്ല. മറ്റേതൊരു അര്‍ജന്റീന പൗരനേയും പോലെ, നമ്മുടെ പ്രസിഡന്റ് അഭ്യര്‍ഥിച്ചതനുസരിച്ച് അദ്ദേഹം ക്വാറന്റീനിലാണ്. ഈ വിഷമഘട്ടത്തില്‍ അമ്മയോടൊപ്പമായിരിക്കാനാണ് അദ്ദേഹം ഇവിടേക്കു വന്നത്. ഈ വിഷമഘട്ടത്തില്‍ ഗോണ്‍സാലോയെ അനാവശ്യമായി വിവാദങ്ങളിലേക്കു വലിച്ചിടരുത്. എല്ലാവര്‍ക്കും ഇതിലും വലിയ എത്രയോ കാര്യങ്ങളുണ്ട്. അതിലേക്കു ശ്രദ്ധ കൊടുക്കൂ. നന്ദി’ – നിക്കോള എഴുതി.

Similar Articles

Comments

Advertismentspot_img

Most Popular