ദേവനന്ദയെ തട്ടിക്കൊണ്ടു പോയെന്ന് മുത്തച്ഛന്‍; ദുരൂഹതയെന്ന് കുടുംബം

കൊല്ലം:ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛന്‍ മോഹനന്‍ പിള്ള.ദുരൂഹതയെന്ന് കുടുംബം. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു. അടുത്ത ദിവസങ്ങളില്‍ അമ്പലത്തില്‍ പോലും ദേവനന്ദ പോയിട്ടില്ല.കാണാതായ സമയത്ത് അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് ഒറ്റക്ക് ആറ്റിലേക്ക് പോകില്ലെന്നും കുടുംബം.

കാണാതായ ദേവനന്ദയെ കണ്ടെത്താന്‍ കൃത്യമായ സൂചനകള്‍ നല്‍കിയത് റീന ആയിരുന്നു. ഒരു തുമ്പില്ലാതെ നാടാകെ കുട്ടിയെ തിരയുകയായിരുന്നു. വൈകിട്ടായപ്പോള്‍ ഡോഗ് സ്‌ക്വാഡിനെ വിളിക്കാന്‍ തീരുമാനമായി. കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീനയുമായി ഹാന്‍ഡ്‌ലര്‍മാരായ എന്‍. അജേഷും എസ്. ശ്രീകുമാറും എത്തിയതു വൈകിട്ട് 6ന്. ഹാന്‍ഡ്‌ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി. അതിര്‍ത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി.

ആള്‍ താമസം ഇല്ലാതെ ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താല്‍ക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി. അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നില്‍ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതില്‍ കൃത്യത ഉണ്ടെന്നാണ് നായ നല്‍കുന്ന സൂചനകളില്‍ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നത്. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular