തിരിച്ചടിച്ച് കിവീസ്; 347 റൺസടിച്ചിട്ടും ഇന്ത്യയ്ക്ക് തോൽവി

ഹാമിള്‍ട്ടന്‍ ഏകദിനത്തില്‍ ഇന്ത്യയെ നാലുവിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് . സെഞ്ചുറി നേടിയ റോസ് ടെയ്‌ലറുടെ മികവില്‍, 348 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കിനില്‍ക്കെ കീവീസ് മറികടന്നു. ഇന്ത്യയ്ക്കെതിരായ ഏറ്റവും വലിയ രണ്ടാമത്തെ പിന്തുടര്‍ന്നുള്ള ജയമാണ് ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. ഹെന്‍‍റി നിക്കോള്‍സ് 78 റണ്‍സും ടോം ലാഥം 69 റണ്‍സുമെടുത്തു. മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1–0ന് മുന്നിലെത്തി. ശ്രേയസ് അയ്യരുടെ കന്നി സെഞ്ചുറി മികവിലാണ് ഇന്ത്യ 347 റണ്‍സെടുത്തത്.

348 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത കിവീസിന് ടെയ്‍ലറിന്റെ സെഞ്ചുറിക്കു പുറമെ ഓപ്പണർ ഹെൻറി നിക്കോൾസ് (82 പന്തിൽ 78), ക്യാപ്റ്റൻ ടോം ലാഥം (48 പന്തിൽ 69) എന്നിവരുടെ തകർപ്പൻ അർധസെഞ്ചുറികളും കരുത്തായി. നേരത്തെ, 73 പന്തിൽ 10 ഫോറും നാലു സിക്സും സഹിതമാണ് ടെയ്‍ലറിന്റെ 21–ാം ഏകദിന സെഞ്ചുറി. മൂന്നാം വിക്കറ്റിൽ ഹെൻറി നിക്കോൾസിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് (62) തീർത്ത ടെയ്‍ലർ, നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ടോം ലാഥത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (138) പടുത്തുയർത്തി.

10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 53 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ടുനിന്നത്. കുൽദീപ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറിൽ 84 റൺസ് വഴങ്ങി. ഷാർദുൽ ഠാക്കൂർ ഒൻപത് ഓവറിൽ 80 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി 9.1 ഓവറിൽ 63 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ 10 ഓവറിൽ 64 റണ്‍സ് വഴങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടെയും ലോകേഷ് രാഹുൽ, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ അർധസെ‍ഞ്ചുറികളുടെയും കരുത്തിൽ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച കേദാർ ജാദവിന്റെ കാമിയോ കൂടി ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ 350ന് അടുത്തെത്തിയത്. ജാദവ് 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു.

Similar Articles

Comments

Advertismentspot_img

Most Popular