പ്രസിഡന്റിനും പ്രധാനമന്ത്രിക്കും 8,458 കോടിയുടെ വിമാനം

വിവിഐപികൾക്കുള്ള അത്യാധുനിക ബോയിങ് വിമാനങ്ങൾ ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തും. സ്‌പെഷ്യൽ എക്‌സ്ട്രാ സെക്ഷൻ ഫ്ലൈറ്റ് (എസ്ഇഎസ്എഫ്) ദൗത്യങ്ങൾക്കായി രണ്ട് പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ നടത്തിയ ബജറ്റ് പ്രസംഗത്തിൽ 810.23 കോടി രൂപ അനുവദിച്ചു. 2018/19, 2019/20 എന്നീ രണ്ട് വർഷങ്ങളിൽ സർക്കാർ അനുവദിച്ച 4,741.85 കോടി രൂപയ്ക്ക് പുറമെയാണ് ഈ വിഹിതം. പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ യാത്രയ്ക്ക് എയർ ഇന്ത്യ ഉപയോഗിക്കുന്ന 25 വർഷം പഴക്കമുള്ള ബോയിങ് 747 വിമാനത്തെ മാറ്റിസ്ഥാപിക്കുന്നതിനു രണ്ട് വിമാനങ്ങൾ (ബോയിംഗ് 777-300 ഇആർ) വാങ്ങാനാണ് ഈ തുക ഉപയോഗിക്കുക.

എയർ ഇന്ത്യ വൺ ലോഗോയിലായിരിക്കും ഈ വിമാനങ്ങൾ പുറത്തിറങ്ങുക. എയർ ഇന്ത്യ വൺ (AI-1 അല്ലെങ്കിൽ AIC001 എന്നും അറിയപ്പെടും) എന്നാണ് വിമാനങ്ങളെ വിളിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ ബോയിങ് ആണ് വിമാനം നിർമിച്ചു നൽകുന്നത്.

എന്നാൽ, ബോയിങ് ഈ വിമാനങ്ങളുടെ വില സംബന്ധിച്ച കാര്യങ്ങൾ നിഷേധിച്ചുവെങ്കിലും കണക്കുകൂട്ടൽ പ്രകാരം 1.18 ബില്യൺ ഡോളർ (ഏകദേശം 8,458 കോടിയിലധികം രൂപ) ഖജനാവിന് ചെലവാകുമെന്നാണ് കരുതുന്നത്. ഈ വിമാനങ്ങൾക്കായി ഇതുവരെ 5,552.08 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്, അതിനർഥം വരും വർഷങ്ങളിൽ 2,900 കോടി രൂപ കൂടുതൽ നീക്കിവയ്ക്കേണ്ടിവരും.
പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും പുറമെ ഉപരാഷ്ട്രപതിയും വിദേശ യാത്രകൾക്കായി പുതിയ വിമാനം ഉപയോഗിക്കും. യുഎസ് കമ്പനിയായ ബോയിങ്ങിന്റെ 777 – 300 ഇആർ മോഡൽ വിമാനങ്ങളാണു വാങ്ങുന്നത്. 2020 മുതൽ ഇന്ത്യയുടെ ഭരണത്തലവൻമാർക്കും സ്വന്തം വിമാനത്തിന്റെ ഗമയിൽ വിദേശത്തു ചെന്നിറങ്ങാനാകുമെന്നാണ് കരുതുന്നത്. മിസൈലുകൾക്ക് പോലും തകർക്കാനാകാത്ത ടെക്നോളജിയിലാണ് ഈ വിമാനം നിര്‍മിക്കുന്നത്.
നിലവിൽ ഇവർ ഉപയോഗിക്കുന്ന ബോയിങ് 747- 400 മോഡൽ വിമാനത്തിനു (എയർ ഇന്ത്യ വൺ) കാലപ്പഴക്കമേറെയുള്ള സാഹചര്യത്തിലാണ് പുതിയവ വാങ്ങുന്നത്. നൂതന സുരക്ഷാ കവചം, ഉയർന്ന എൻജിൻ കരുത്ത് എന്നിവയുള്ള വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനമുൾപ്പെടെയുള്ളവ സജ്ജമാക്കും.

Similar Articles

Comments

Advertismentspot_img

Most Popular