നിർമല ഔട്ട്; മോദിക്ക് വിശ്വാസം നഷ്ടപ്പെട്ടോ ?

ബജറ്റ് ചർച്ചകൾ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണെന്നും ധനമന്ത്രിയെ പങ്കെടുപ്പിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍.
ധനമന്ത്രിയുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ രാജി വെക്കാൻ പറയൂ എന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള യോഗങ്ങളിലൊന്നും ധനമന്ത്രിയെ പങ്കെടുപ്പിച്ചിട്ടില്ലെന്നും ചവാൻ കുറ്റപ്പെടുത്തി.

ഫെബ്രുവരി ഒന്നിനാണ് മോദി സർക്കാർ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക മേഖല തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂത്തുകുത്തുമ്പോൾ വരുന്ന ബജറ്റ് അവതരണം ഇന്ത്യയുടെ രാഷ്ട്രീയ ചുറ്റുപാടുകളിൽ നിർണായക സ്വാധീനം ചെലുത്തും. ബജറ്റ് അവതരണത്തിനു മുൻപ് നടക്കുന്ന ചർച്ചകൾ സാധാരണ ഗതിയിൽ ധനമന്ത്രിയുടെ നേതൃത്വത്തിൽ ധന മന്ത്രാലയമാണ് സംഘടിപ്പിക്കുക. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഇതു വരെ 13 യോഗങ്ങൾ കഴിഞ്ഞപ്പോൾ ഒന്നിൽ പോലും നിർമ്മല സീതാരാമനെ ക്ഷണിച്ചിട്ടില്ലെന്ന് ചവാൻ ആരോപിച്ചു.

“ധനമന്ത്രാലയത്തിൻ്റെ ചുമതല. മോദി തന്നെ ഏറ്റെടുത്തുവെന്ന് മനസ്സിലാകുന്നു. ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നത് ധനമന്ത്രിയാവുമെങ്കിലും പ്രസംഗം മോദിയുടേതായിരിക്കും. ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ആളോഹരി വരുമാനം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുമില്ല. ഈ അവസ്ഥയിൽ 5 ട്രില്യൺ സാമ്പത്തിക വളർച്ച എന്ന ലക്ഷ്യം പ്രാപ്യമല്ല.”- ചവാൻ പറഞ്ഞു.

നേരത്തേ നീതി ആയോഗിലെ സാമ്പത്തിക വിദഗ്ദരുമായി പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അതിൽ ധനമന്ത്രിയെ പങ്കെടുപ്പിച്ചിരുന്നില്ല. യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കാബിനറ്റ് മന്ത്രിമാര്‍, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. ഈ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular