ദളിതരുടെ വീടിനു മുന്നിൽ കരിങ്കൊടി ഉയർത്തി സവര്‍ണ്ണര്‍

പ്രസിഡന്റ് പദവിയിലേക്ക് ദളിത് വനിതകള്‍ക്ക് സംവരണം വന്നതിനാല്‍ വോട്ടെടുപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള പിച്ചാവിലൈ എന്ന ഗ്രാമത്തിലെ സവര്‍ണ്ണര്‍. 785 വോട്ടര്‍മാരുള്ള ഗ്രാമത്തില്‍ നിന്നും ദളിത് വിഭാഗത്തിലുള്ള ആറ് പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ഗ്രാമത്തില്‍ ആകെയുള്ള ദളിത് വിഭാഗക്കാരാണ് ഇവര്‍.

ബാക്കിയുള്ള 779 വോട്ടര്‍മാരും നാടാര്‍ ജാതിയില്‍പ്പെട്ട കുടുംബങ്ങളില്‍ നിന്നുളളവരാണ്. ഇവരില്‍ ഒരാള്‍ പോലും വോട്ട് ചെയ്യാനെത്തിയില്ല. കൂടാതെ വീടുകള്‍ക്ക് മുന്നില്‍ കരിങ്കൊടിയുയര്‍ത്തുകയും ചെയ്തു. പ്രദേശത്തെ നാല് പോളിംഗ് ബൂത്തുകളിലും ആരും തന്നെ എത്തിയില്ല. താലൂക്ക് ഓഫീസര്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.
‘സീറ്റ് നല്‍കിയത് നീതിപൂര്‍വമല്ല. ഭൂരിപക്ഷം കൂടുതലുള്ള ഞങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലുമായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഞങ്ങള്‍ വോട്ടിംഗ് ബഹിഷ്‌കരിച്ചത്.’ പ്രദേശവാസികൾ പറയുന്നു

നാടാര്‍ വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ സമാന അഭിപ്രായവുമായി രംഗത്തുവന്നു. ‘785 വോട്ടുകളുള്ള ഞങ്ങളെ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ അനുവദിച്ചില്ല. ഞങ്ങളെ മ്ത്സരിക്കാന്‍ അനുവദിക്കാത്ത സ്ഥിതിക്ക് വോട്ട് ചെയ്യേണ്ട കാര്യമില്ല എന്ന് തന്നെയാണ് തീരുമാനം. ഞങ്ങള്‍ എന്തിന് അവര്‍ക്ക് വോട്ട് ചെയ്യണം?’ പ്രദേശവാസിയായ അജിത് കുമാര്‍ പറഞ്ഞു.നാടാര്‍ ജാതിയില്‍പ്പെട്ട യുവാക്കളില്‍ ചിലര്‍ വോട്ട ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും മുതിര്‍ന്നവര്‍ അനുവദിച്ചില്ല എന്നും ചില പ്രദേശവാസികള്‍ പറയുന്നു. വോട്ട് ചെയ്ത ആറ് പേരും മാധ്യമങ്ങളോട് സംസാരിച്ചില്ല.നാടാര്‍ വിഭാഗത്തില്‍പ്പെട്ടരുടെ നിലങ്ങളിലാണ് ഇവരെല്ലാം ജോലി ചെയ്യുന്നത്. പ്രസിഡന്റ് കൂടാതെ വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത യൂണിയന്‍ കൗണ്‍സിലര്‍, ജില്ലാ കൗണ്‍സിലര്‍ എന്നീ പദവികളിലേക്ക കൂടിയുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു നടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular