വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പുല്‍വാമ മോഡല്‍ ആക്രമണത്തിന് വീണ്ടും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം പാക്കിസ്താനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അത്യൂഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അവന്തിപ്പോരയ്ക്കു സമീപം ഭീകരര്‍ അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്്.

ഭീകരാക്രമണ സാധ്യത സംബന്ധിച്ച് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയതായി സേന അധികൃതര്‍ വ്യക്തമാക്കി. ത്രാലില്‍ കഴിഞ്ഞ മാസം സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ സക്കീര്‍ മുസയെ വധിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരം തീര്‍ക്കാന്‍ ഭീകരസംഘം ഒരുങ്ങുന്നതായാണ് സൂചന. 2017 മെയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനെ കശ്മീരില്‍ നിരോധിച്ചതോടെ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഘസ്വാത് ള്‍ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത് സംഘടന തലവനായ സക്കീര്‍ മുസ ആയിരുന്നു.

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണത്തിന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ് എത്തുന്നത്. അവന്തിപ്പോരയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ പുല്‍വാമ ജില്ലയിലെ ലെത്പോരായിലെ ഹൈവേയിലാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്താനും തമ്മീലുള്ള ബന്ധം വഷളാകുകയും പിന്നാലെ പാക്കിസ്താനിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യയുടെ ആക്രമണത്തിനു പിന്നാലെ പാക്കിസ്താനും തിരിച്ചടിച്ചിരുന്നു.

pathram:
Leave a Comment