കാണാതായ സിഐയെ കണ്ടെത്തി; നാടുവിട്ടതിന് കാരണം ചേര്‍ത്തല സ്വദേശിനിയുടെ അറസ്റ്റില്‍ എസിപിയുമായുണ്ടായ തര്‍ക്കം

കൊച്ചി: രണ്ടുദിവസം മുന്‍പ് കാണാതായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം അറിയിച്ചത്. തമിഴ്‌നാട്ടിലെത്തിയ കേരള പോലീസ് സംഘത്തോടൊപ്പം അദ്ദേഹം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ പി.എസ്. സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്നുരാവിലെയാണ് അദ്ദേഹത്തെ കാണാതായത്.

നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്.

നവാസിനെ കാണാതായ കേസില്‍ ആരോപണവിധേയനായ എറണാകുളം എ.സി.പി. പി.എസ്. സുരേഷിനെ ചോദ്യംചെയ്തു. കൊച്ചി സിറ്റി പോലീസ് ഡി.സി.പി. ജി. പൂങ്കുഴലിയാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ചോദ്യംചെയ്യല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു. നവാസിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കേസില്‍ പ്രഥമപരിഗണന നല്‍കുന്നത് നവാസിനെ കണ്ടെത്തുന്നതിനുതന്നെയാണെന്നും പൂങ്കുഴലി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular