വിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

വെസ്റ്റ് ഇന്‍ഡീസിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി. ജോ റൂട്ടിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 44.4 ഓവറില്‍ 212ന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റൂട്ടിന്റെ 17ാം ഏകദിന സെഞ്ചുറിയാണ് സതാംപ്ടണില്‍ പിറന്നത്.

ജോണി ബെയര്‍സ്റ്റോ (45), ക്രിസ് വോക്സ് (40) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്സ് (10) പുറത്താവാതെ നിന്നു. മത്സരത്തിനിടെ പരിക്കേറ്റ ജേസണ്‍ റോയ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയത്. ഇതോടെ ജോ റൂട്ട് ഓപ്പണറുടെ റോളിലെത്തി. ബെയര്‍സ്റ്റോയും റൂട്ടും 95 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബെയര്‍സ്റ്റോയെ ഷാനോന്‍ ഗബ്രിയേല്‍ മടക്കിയയച്ചു. പിന്നാലെ എത്തിയ ക്രിസ് വോക്സും മികച്ച പ്രകടനം പുറത്തെടുത്തു. റൂട്ടമൊത്ത് 104 റണ്‍സാണ് വോക്സ് നേടിയത്.

വോക്സ് പുറത്തായതിന് പിന്നാലെ റൂട്ട് സെഞ്ചുറി പൂര്‍ത്തിയാക്കി. 94 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിയ റൂട്ടിന്റെ ഇന്നിങ്സില്‍ 11 ഫോറുണ്ടായിരുന്നു. നാല് മത്സരങ്ങളില്‍ വിന്‍ഡീസിന്റെ രണ്ടാം തോല്‍വിയാണിത്. നേരത്തെ, മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 63 റണ്‍സ് നേടി നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

ക്രിസ് ഗെയ്ല്‍ (36), ഷിംറോണ്‍ ഹെറ്റ്മെയര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എവിന്‍ ലൂയിസ് (2), ഷായ് ഹോപ്പ് (11), ജേസണ്‍ ഹോള്‍ഡര്‍ (9), ആ്രേന്ദ റസ്സല്‍ (21), കാര്‍ലോസ് ബ്രാത്വെയ്റ്റ് (14), ഷെല്‍ഡണ്‍ കോട്ട്റെല്‍ (0),ഷാനോന്‍ ഗബ്രിയേ ല്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഒഷാനെ തോമസ് (0) പുറത്താവാതതെ നിന്നു. വുഡിനും ആര്‍ച്ചര്‍ക്കും പിന്നാലെ ജോ റൂട്ട് രണ്ടും ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular