പ്രധാനമന്ത്രിക്കെതിരേ മുഖ്യമന്ത്രി; പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; മോദിക്ക് മാന്യതയില്ല; ശബരിമലയെ കലാപഭൂമിയാക്കുക എന്നതായിരുന്നു ഉദ്ദേശ്യം

കൊല്ലം: ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ചട്ടം എല്ലാവര്‍ക്കും ബാധകമാണെന്നും കേരളത്തില്‍ പറയാതെ മംഗലാപുരത്ത് പോയി ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് മാന്യതയല്ല. പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ മാന്യത കാണിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയാണ് വിധി പ്രസ്താവിച്ചത്. സുപ്രീംകോടതി വിധിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണിത്. സുപ്രീംകോടതി വിധി പ്രസ്താവിച്ചാല്‍ അത് പാലിക്കണമെന്നതാണ് ജനാധിപത്യ മര്യാദ. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്- മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ശബരിമലയെ കലാപഭൂമിയാക്കുകയായിരുന്നു ബി.ജെ.പി.യുടെ ഉദ്ദേശ്യമെന്നും അതിനായി മോദിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നെന്നും ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ‘ നിങ്ങള്‍ വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനലുകളെ അയച്ചു. ശബരിമല സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കി. ശബരിമലയെ കലാപഭൂമിയാക്കുക എന്നതായിരുന്നു നിങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍ ശക്തമായ നടപടികളിലൂടെ സര്‍ക്കാര്‍ അത് തടഞ്ഞു. പോലീസുകാരെ വരെ ആക്രമിച്ചു. തികഞ്ഞ സംയമനത്തോടെ പോലീസ് അക്രമികളെ നിയന്ത്രിച്ചു. ശബരിമലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം- പിണറായി വിശദീകരിച്ചു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.-യു.ഡി.എഫ്. അവിശുദ്ധ കൂട്ടുക്കെട്ടുകളുണ്ടെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥി ബി.ജെ.പിയില്‍ പോകില്ലെന്ന് പരസ്യം ഇറക്കേണ്ടിവന്നത് എന്തൊരു ഗതികേടാണെന്നും ഇത്തവണത്ത തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. 18-ലധികം സീറ്റ് നേടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular