മോദിയെയും അമിത്ഷായെയും പരസ്യമായ വിമര്‍ശനം; ബിജെപിയില്‍ വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയുമാണുള്ളതെന്ന് ബിജെപി വിട്ട ശത്രുഘ്‌നന്‍ സിന്‍ഹ

ഡല്‍ഹി: ബിജെപിയില്‍ വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയുമാണുള്ളതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കവേയാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പരാമര്‍ശം. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നത് എന്നതാണ് ശ്രദ്ധേയം.
ബിജെപിയിലും കേന്ദ്രസര്‍ക്കാരിലുമായി വണ്‍മാന്‍ ഷോയും ടു മെന്‍ ആര്‍മിയുമാണ് ഉള്ളത്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആരോപിച്ചു. ജനാധിപത്യം എങ്ങനെ ഏകാധിപത്യത്തിലേക്ക് നീങ്ങിയെന്നാണ് നമ്മള്‍ കണ്ടത്.
അദ്വാനിയെ മാര്‍ഗദര്‍ശക് മണ്ഡലിലേക്ക് മാറ്റി. ഇന്നേവരെ അവര്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. ജസ്വന്ത് സിങ്ങിനോടും യശ്വന്ത് സിന്‍ഹയോടും ഇവര്‍ ഇതുതന്നെയാണ് ചെയ്തത്. നോട്ടസാധുവാക്കല്‍ വലിയൊരു അഴിമതിയാകാന്‍ സാധ്യതയുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആരോപിച്ചു.

നോട്ടസാധുവാക്കല്‍ ആലോചനയില്ലാത്ത തീരുമാനമായിരുന്നു. കുറേയേറെ ആളുകള്‍ മരിച്ചു. മോദിയുടെ അമ്മയ്ക്കുപോലും നോട്ടുമാറാന്‍ ക്യൂ നില്‍ക്കേണ്ടിവന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

72കാരനായ ശത്രുഘ്‌നന്‍ സിന്‍ഹ മോദി അമിത്ഷാ ദ്വയത്തെ പരസ്യമായി വിമര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തില്‍ പോലും പങ്കടുത്ത് ബിജെപിയെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നിന്നു.

ബിഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജയിച്ച ആളാണ് ശത്രുഘ്‌നന്‍ സിന്‍ഹ. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇത്തവണ സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറായിരുന്നില്ല. പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് പട്‌നാ സാഹിബ് മണ്ഡലം ബിജെപി നല്‍കിയത്. ഇതിന് പിന്നാലെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിടുന്നതും കോണ്‍ഗ്രസ് അംഗമാകുന്നതും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി പട്‌നാ സാഹിബില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് വിവരങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular