ഹിന്ദുക്കള്‍ നിരന്തരം അവഗണിക്കപ്പെടുന്നു; സുപ്രീംകോടതിക്കെതിരെ ആര്‍എസ്എസ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്ക വിഷയം പരിഹരിക്കുന്നതിന് മധ്യസ്ഥ സമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധിക്കെതിരെ ആര്‍എസ്എസ് രംഗത്ത്. കേസ് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പകരം ആശ്ചര്യകരമായ നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടത്. ഹിന്ദു സമുദായത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതും വളരെ വൈകാരികവുമായ വിഷയത്തെ മനസ്സിലാക്കാനോ പരിഗണന നല്‍കാനോ കോടതി തയ്യാറായില്ലെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം എടുത്ത തീരുമാനത്തിനെതിരെയാണ് ആര്‍എസ്എസിന്റെ വിമര്‍ശനം. ഹിന്ദുക്കള്‍ നിരന്തരം അവഗണിക്കപ്പെടുകയാണ തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. ജുഡീഷ്യല്‍ സംവിധാനത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയുന്നു, ഒരു മഹത്തായ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള വിധിയാണ് വേണ്ടത്.

സുപ്രീംകോടതിയുടെ ശബരിമല വിധി കാരണം ദക്ഷിണേന്ത്യയില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ അഭിപ്രായം മാനിക്കെതിയുള്ളതായിരുന്നു ഈ വിധിയെന്നും ആര്‍എസ്എസ് നേതൃത്വം പറയുന്നു.

അയോധ്യ തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി മുന്‍ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള അധ്യക്ഷനും ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ അംഗങ്ങളുമായ സമിതിയെ ആണ് വെള്ളിയാഴ്ച നിയമിച്ചത്. സമിതി എട്ടാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കണം.

Similar Articles

Comments

Advertismentspot_img

Most Popular