പുല്‍വാമ ഭീകരാക്രമണം; വിഘടനവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു

ശ്രീനഗര്‍: കശ്മീരി വിഘടനവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് 18 വിഘടനവാദികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷ് പിന്‍വലിച്ചത്. ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇത്രയും പേരുടെ സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായത്.
ഇവര്‍ക്ക് സുരക്ഷ നല്‍കുന്നത് പാഴ്‌ചെലവാണെന്നും രാജ്യത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ആ തുക ചിലവഴിക്കാമെന്നും യോഗം വിലയിരുത്തി.
പുല്‍വാമ ആക്രമണമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച ആറ് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന ഭരകൂടം പിന്‍വലിച്ചിരുന്നു. ഇതിന് പുറമേയാണ് ഇത്രയധികം ആളുകളുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സയ്യിദ് അലി ഷാ ഗീലാനി, ആഗാ സയ്യിദ് മോസ്‌വി, മൗലവി അബ്ബാസ് അന്‍സാരി, യാസ്മീന്‍ മാലിക്, സലീം ഗീലാനി, ഷഹീദ് ഉള്‍ ഇസ്ലാം, സഫര്‍ അക്ബര്‍ ഭട്ട്, നയീം അഹമ്മദ് ഖാന്‍, മുക്താര്‍ അഹമ്മദ് വസ, ഫറൂഖ് അഹമ്മദ് കിച്‌ലൂ, മസൂര്‍ അബ്ബാസ് അന്‍സാരി, ആഗാ സയ്യിദ് അബുള്‍ ഹുസൈന്‍, അബ്ദുള്‍ ഗനി ഷാ, മെഹമ്മദ് മുസാദിഖ് ഭട്ട് എന്നീ പ്രമുഖ വിഘടനവാദി നേതാക്കളുടെ സുരക്ഷയാണ് പിന്‍വലിച്ചിരിക്കുന്നത്.
സുരക്ഷ പിന്‍വലിക്കപ്പെട്ട പ്രമുഖരില്‍ പിഡിപി നേതാവ് വാഹിദ് പര, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഷാ ഫൈസല്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് സുരക്ഷ നല്‍കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നുകണ്ടാണ് അവ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.
ഇത്രയും പേരുടെ സുരക്ഷ പിന്‍വലിക്കപ്പെടുന്നതോടെ കുറഞ്ഞത് 1000 പോലീസ് ഉദ്യോഗസ്ഥര്‍ സാധാരണ പോലീസ് ജോലികളിലേക്ക് തിരികെ എത്തും. സുരക്ഷാ സന്നാഹങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട 100 പോലീസ് വാഹനങ്ങള്‍ പട്രോളിങ്ങിനും മറ്റുമായി ഉപയോഗിക്കാനുമാകും.

Similar Articles

Comments

Advertismentspot_img

Most Popular