കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐ 28,000 കോടി രൂപ നല്‍കുന്നു

ന്യൂഡല്‍ഹി: രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ കേന്ദ്ര സര്‍ക്കാരിന് 28000 കോടിരൂപയുടെ ഇടക്കാല ഡിവിഡന്റ് നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. തങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഈ തുക സര്‍ക്കാരിന് നല്‍കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഇത് സഹായിക്കും. റിസര്‍വ് ബാങ്ക് ബോര്‍ഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ലാഭവിഹിതം നല്‍കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന് സഹായം നല്‍കിയ തുര്‍ക്കി കേന്ദ്ര ബാങ്ക് നടപടിയുടെ ചുവട് പിടിച്ചാണ് റിസര്‍വ് ബാങ്കിന്റെയും നടപടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ വന്നേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതയില്‍ നേരിടാന്‍ മോദി സര്‍ക്കാരിന് ഈ ഇടക്കാല ഡിവിഡന്റ് വലിയ സഹായമാകും.

കര്‍ഷകര്‍ക്ക് സാഹയമെത്തിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡു നല്‍കുന്നതിനായി 20000 കോടി രൂപ സര്‍ക്കാരിന് ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് ഹെക്ടര്‍ ഭൂമിയുള്ള രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് വര്‍ഷം 2000 രൂപ വീതമുള്ള മൂന്ന് സാമ്പത്തിക സഹായം നല്‍കുന്നതാണ് പ്രസ്തുത പദ്ധതി. ഹിന്ദി ഹൃദയഭൂമികയിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലിടറിയ ബി.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നെ രാജ്യത്തെ കര്‍ഷകരുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമാണ് ഈ പദ്ധതി.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം സര്‍ക്കാരിന് നല്‍കുന്നതിനെതിരെ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ രാജിക്ക് വഴിതെളിയിക്കുകയും ചെയ്തു. എന്നാല്‍ പുതുതായി വന്ന ആര്‍.ബി.ഐ ഗവര്‍ണര്‍ സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുയായിരുന്നു. അതേസമയം സര്‍ക്കാരിന് സഹായം നല്‍കാനാവശ്യമായ മൂലധനമോ മിച്ചമോ റിസര്‍വ് ബാങ്കിന് ഇല്ലെന്ന് വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ട് മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ അഡ്വാന്‍സ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ലേണിങ് എന്ന സ്ഥാപനത്തിന്റെ അടുത്തിടെ പുറത്തുവിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular