ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ; ടി.വി. രാജേഷിനെതിരേ ഗൂഢാലോചനക്കുറ്റം

തലശ്ശേരി: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്.

എന്നാല്‍ സിബിഐ നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ ചെറിയ കലാപങ്ങള്‍ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്.

ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലോ, വടകരയിലോ ജയരാജന്‍ മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ കുറ്റപത്രം വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലാകും.

Similar Articles

Comments

Advertismentspot_img

Most Popular