മാര്‍പ്പാപ്പയ്ക്ക് രാജകീയ സ്വീകരണം; വിശ്വമാനവ സാഹോദര്യ സമ്മേളനത്തിന് തുടക്കം

അബുദാബി: പ്രവാസലോകത്തിന് ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച് വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയില്‍ എത്തി. ഞായറാഴ്ച രാത്രി വന്നിറങ്ങിയ മാര്‍പ്പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ പ്രമുഖ രാജകുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. യു.എ.ഇ. സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്റെ വരവ് എന്ന പ്രത്യേകതയുണ്ട്. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നതെന്നത് മറ്റൊരു സവിശേഷത.

മൂന്ന് ദിവസത്തെ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഞായറാഴ്ച അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ വിശ്വമാനവ സാഹോദര്യ സമ്മേളനവും ആരംഭിച്ചു. യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സഹിഷ്ണുതയ്ക്കായി കൈകോര്‍ക്കാന്‍ അദ്ദേഹം ലോകത്തോട് അഭ്യര്‍ഥിച്ചു.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ എത്തിയിരിക്കുന്നത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്ക് വെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

ചൊവ്വാഴ്ചയാണ് മാര്‍പാപ്പയുടെ പ്രധാന പരിപാടി. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധകുര്‍ബാനയിലും ഒന്നേകാല്‍ ലക്ഷത്തോളംപേരാണ് പങ്കെടുക്കുക. യു.എ.ഇ.യിലെ െ്രെകസ്തവ വിശ്വാസികള്‍ക്ക് പുറമേ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും. പത്ത് ലക്ഷത്തിലധികം വരുന്ന, വിവിധ രാജ്യക്കാരായ കത്തോലിക്കാ സഭാ വിശ്വാസികളുണ്ട് യു.എ.ഇ.യില്‍. 76 ക്രൈസ്തവ ദേവാലയങ്ങളും യു.എ.ഇ.യിലുണ്ട്. പോപ്പിന്റെ സന്ദര്‍ശനം പ്രമാണിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദുബായ്, ഷാര്‍ജ എമിറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചവര്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular