തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു..അമ്പാട്ടി റായുഡു 90

ഹാമില്‍ട്ടണ്‍: കിവീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു. 18 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 43 ഓവറില്‍ അഞ്ച് വിക്കറ്റിന് 190 റണ്‍സ് എന്ന നിലയിലാണ്. അമ്പാട്ടി റായുഡുവും(90) കേദാര്‍ ജാദവുമാണ്(25) ക്രീസില്‍.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ തുടക്കത്തില്‍ തകര്‍ച്ച നേരിടുകയായിരുന്നു. അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മ(2) വീഴ്ത്തി മാറ്റ് ഹെന്റിയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ ധവാനെ(6) ബോള്‍ട്ട് ഹെന്റിയുടെ കൈകളിലെത്തിച്ചു. ഏഴാം ഓവറില്‍ മൂന്നാമന്‍ ഗില്ലും(7) ഹെന്റിയുടെ പന്തില്‍ വീണു. സാന്റ്‌നറാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. പരുക്ക് മാറി തിരിച്ചെത്തിയ എം എസ് ധോണിക്കും തിളങ്ങാനായില്ല. 10ാം ഓവറില്‍ ധോണിയുടെ(1) സ്റ്റംപ് ബോള്‍ട്ട് പിഴുതു.
എന്നാല്‍ ക്രീസിലൊന്നിച്ച വിജയ് ശങ്കറും അമ്പാട്ടി റായുഡുവും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32ാം ഓവറില്‍ നീഷാന്‍ പുറത്താക്കുമ്പോള്‍ 64 പന്തില്‍ 45 റണ്‍സെടുത്തിരുന്നു ശങ്കര്‍. എന്നാല്‍ ശങ്കര്‍ പുറത്തായപ്പോള്‍ കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തുകയാണ് അമ്പാട്ടി റായുഡു.

Similar Articles

Comments

Advertismentspot_img

Most Popular