ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് : വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതി വിമര്‍ശനം. കാലപ്പഴക്കം ചെന്ന കേസുകള്‍ക്ക് വേണ്ടി സമയം കളയാനില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഐസ്‌കീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌ക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായിട്ടില്ല. എതിര്‍ കക്ഷിയായ അഡ്വക്കറ്റ് വി.കെ. രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണെന്നാണ് വി.എസ്. കോടതിയില്‍ ആരോപിച്ചത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഇതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകന്‍ ആവശ്യമുന്നയിച്ചു.എന്നാല്‍ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നാണ് കോടതി സ്വീകരിച്ച നിലപാട്. കേസിന് ഈ ഘട്ടത്തില്‍ പ്രസക്തിയില്ലെന്നും കാലപ്പഴക്കം ചെന്നതും കുഴിച്ചു മൂടിയതുമായ ഇത്തരം കേസുകള്‍ക്കു വേണ്ടി സമയം കളയാനില്ലെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് അഞ്ചിലേക്കു മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular