ന്യൂസീലന്‍ഡിന് ഏഴാം വിക്കറ്റ് നഷ്ടമായി; തിരിച്ചുവരവ് ഗംഭീരമാക്കി പാണ്ഡ്യ

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ഏഴാം വിക്കറ്റ് നഷ്ടമായി. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനം നടത്തി. രണ്ടു വിക്കറ്റു വീഴ്ത്തിയ പാണ്ഡ്യ ഒരു കിടിലന്‍ ക്യാച്ചുമെടുത്തു. 93 റണ്‍സെടുത്ത ടെയ്‌ലറെ ഷമി പുറത്താക്കിയതോടെ കിവീസിന്റെ ഏഴാം വിക്കറ്റ് വീണു. 46 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് ഹെന്റി നിക്കോള്‍സും (ആറ്) രണ്ടാം വിക്കറ്റ് സമ്മാനിച്ച് മിച്ചല്‍ സാന്റ്‌നറുമാണ് (മൂന്ന്) ആറാമതായി പുറത്തായത്. എട്ടു പന്തില്‍ ആറു റണ്‍സെടുത്ത നിക്കോള്‍സിനെയും ഒന്‍പതു പന്തില്‍ മൂന്നു റണ്‍സെടുത്ത സാന്റ്‌നറിനെയും ദിനേഷ് കാര്‍ത്തിക് ക്യാച്ചെടുത്തു പുറത്താക്കി.
13ാം ഏകദിന അര്‍ധസെഞ്ചുറിയുമായി ടോം ലാഥമാണ് നാലാമത് പുറത്തായത്. 64 പന്തില്‍ ഒന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം 51 റണ്‍സെടുത്ത ലാഥത്തെ, ചാഹലിന്റെ പന്തില്‍ അമ്പാട്ടി റായുഡു ക്യാച്ചെടുത്തു പുറത്താക്കി. നാലാം വിക്കറ്റില്‍ റോസ് ടെയ്‌ലറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് (119) തീര്‍ത്താണ് ലാഥത്തിന്റെ മടക്കം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 59 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (15 പന്തില്‍ 13), കോളിന്‍ മണ്‍റോ (ഒന്‍പതു പന്തില്‍ 17), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (48 പന്തില്‍ 28) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. കൈക്കുഴയ്ക്കു പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്രസിങ് ധോണിക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ദിനേഷ് കാര്‍ത്തിക്കാണ് പകരക്കാരന്‍. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച വിലക്ക് പിന്‍വലിച്ചതോടെ ടീമിലേക്കു മടങ്ങിയെത്തിയ പാണ്ഡ്യ അന്തിമ ഇലവനിലെത്തിയപ്പോള്‍, വിജയ് ശങ്കര്‍ പുറത്തായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച കിവീസിന് ഒരിക്കല്‍ക്കൂടി പരമ്പരയില്‍ തുടക്കം പിഴയ്ക്കുന്ന കാഴ്ചയോടെയാണ് മല്‍സരത്തിനു തുടക്കമായത്. പരമ്പര വിജയം മോഹിച്ച് കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്ന തുടക്കം സമ്മാനിച്ച് കോളിന്‍ മണ്‍റോയെ മുഹമ്മദ് ഷമി മടക്കി. രോഹിത് ശര്‍മയ്ക്കു ക്യാച്ച് സമ്മാനിച്ച് മണ്‍റോ കൂടാരം കയറുമ്പോള്‍ കിവീസ് സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രം.

മികച്ച തുടക്കത്തിനുശേഷം വീണ്ടും മാര്‍ട്ടിന്‍ ഗപ്റ്റില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ രണ്ടിന് 26 റണ്‍സ് എന്ന നിലയിലായി കിവീസ്. 15 പന്തില്‍ ഒരു സിക്‌സും ബൗണ്ടറിയും സഹിതം 13 റണ്‍സെടുത്ത ഗപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ദിനേഷ് കാര്‍ത്തിക് ക്യാച്ചെടുത്തു പുറത്താക്കി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച കെയ്ന്‍ വില്യംസന്‍ മിഡ് വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നല്‍ ക്യാച്ചില്‍ പുറത്ത്. എന്തുകൊണ്ട് പാണ്ഡ്യ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്ന ക്യാച്ച്! 48 പന്തില്‍ നാലു ബൗണ്ടറി സഹിതം 28 റണ്‍െസടുത്താണ് വില്യംസന്‍ മടങ്ങിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒരുമിച്ച റോസ് ടെയ്‌ലര്‍ – ടോം ലാഥം സഖ്യം പതുക്കെ പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്കു നയിച്ചു. 21.2 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 119 റണ്‍സ് കൂട്ടുകെട്ടും തീര്‍ത്തു. ഒടുവില്‍ യുസ്!വേന്ദ്ര ചാഹലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അമ്പാട്ടി റായുഡുവിനു ക്യാച്ച് സമ്മാനിച്ച് ലാഥം മടങ്ങിയതോടെ കൂട്ടുകെട്ടിനും വിരാമമായി. തുടര്‍ന്ന് മൂന്ന് വിക്കറ്റുകള്‍ കൂടി ഇന്ത്യ പെട്ടന്നുതന്നെ സ്വന്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular