ആലപ്പാട് ഖനനം; സമരക്കാരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച നാളെ

ആലപ്പാട്: കൊല്ലം ജില്ലയിലെ ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരേ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഖനനത്തിന്റെ പ്രത്യാഖാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗക്കാനും തീരുമാനമായി. സീ വാഷ് ഖനനം താത്കാലികമായി നിര്‍ത്തിവെക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ഖനനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആലപ്പാട് വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. അതിനിടെ, ഖനനം നിര്‍ത്തിവെച്ചതിന് ശേഷമേ ചര്‍ച്ചക്ക് തയാറാവുകയുള്ളൂ എന്ന സമരസമിതിയുടെ നിലപാടില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വിഷയത്തില്‍ ആലപ്പാട് സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര്‍ ഇ ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം ഖനനം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും ആലപ്പാട് സമരം എന്തിനാണെന്ന് അറിയില്ലെന്നും വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular