ഇന്ത്യ മികച്ച സ്‌കോറിലേക്ക്; പൂജാര ഇരട്ട സെഞ്ച്വറിയിലേക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 397 റണ്‍സെന്ന നിലയിലാണ്. 183 റണ്‍സുമായി പൂജാരയും 33 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍.

രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സടിച്ച വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായി. രോഹിത് ശര്‍മ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്‌സെല്‍വുഡ് ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തില്‍ രണ്ട് ഫോറടക്കം ഒമ്പത് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് മായങ്ക് അഗര്‍വാള്‍ 116 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 77 റണ്‍സെടുത്ത് നില്‍ക്കെ മായങ്കിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സും മായങ്ക് നേടി.

വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 180. 59 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 23 റണ്‍സാണ് കോലിയുടെ സംഭാവന. ഹെയ്‌സെല്‍വുഡിന്റെ പന്തില്‍ ടിം പെയ്ന്‍ ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു. രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്‌നിന് ക്യാച്ച് നല്‍കി രഹാനെ ക്രീസ് വിട്ടു.

സിഡ്‌നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയില്‍ 21ന് മുന്നിലാണ് ഇന്ത്യ. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ വിജയിച്ചപ്പോള്‍ പെര്‍ത്തില്‍ വിജയം ഓസീസിനൊപ്പം നിന്നു.

Similar Articles

Comments

Advertismentspot_img

Most Popular