ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തുറന്നു

പമ്പ: യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട തുറന്നു. ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് വീണ്ടും നട തുറന്നത്. സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം,വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്.
പുലര്‍ച്ചെയോടെ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതായി വ്യക്തമായതിനെ തുടര്‍ന്നാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്.
സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.
പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular