കോതമംഗലം പള്ളി വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ

കൊച്ചി: കോതമംഗലം പള്ളി വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ഓര്‍ത്തഡോക്‌സ് വിഭാഗം അന്യായമായി പള്ളിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മലബാറില്‍ സ്വീകരിച്ച മധ്യസ്ഥമാര്‍ഗം എന്തുകൊണ്ട് ഇവിടെയും സ്വീകരിക്കുന്നില്ലെന്നും ബാവ ചോദിച്ചു.
കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
രാവിലെ മുതല്‍ തമ്പടിച്ച യാക്കോബായ വിഭാഗം വിശ്വാസികള്‍ ഗോ.. ബാക്ക് മുദ്രാവാക്യം വിളികളുമായി തടഞ്ഞു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍, വലിയ തോതില്‍ വിശ്വാസികള്‍ സംഘടിച്ചതോടെ പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇതോടെ റമ്പാനെ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.
അതിനിടെ ശക്തമായ പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളും സ്ഥലത്തുണ്ട്. റമ്പാന്‍ തോമസ് പോളും ഏതാനും പേരും മാത്രമാണ് പള്ളിയിലേക്ക് എത്തിയത്. താന്‍ ആരോടും ഏറ്റുമുട്ടാനില്ലെന്നും കോടതി വിധി പ്രകാരം പ്രാര്‍ത്ഥന നടത്താനാണ് എത്തിയതെന്നും റമ്പാന്‍ പറഞ്ഞു. കനത്ത പൊലീസ് സുരക്ഷയോടെയാണ് റമ്പാന്‍ എത്തിയത്. ഇതോടെ അതീവ ഗുരുതരമായ അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. വിശുദ്ധ കുര്‍ബ്ബാന നടത്തി കൊണ്ട് ഒരു വിഭാഗം യാക്കോബായ പുരോഹിതരും വിശ്വാസികളും പള്ളിക്ക് ഉള്ളിലുണ്ട്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
നേരത്തെ ഉദ്യോഗസ്ഥ മേധാവികളുമായി യാക്കോബായ വിഭാഗം ചര്‍ച്ച ചെയ്തിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ഒരു വിഭാഗം. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കിയ കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നു എന്ന് പൊലീസ് വിശ്വാസികളോട് വിശദീകരിച്ചു. എന്നാല്‍, ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു.

പൊലീസ് ബലപ്രയോഗത്തിലൂടെ വിധി നടപ്പിലാക്കാന്‍ സാധ്യത കുറവാണ്. ഇന്ന് രാവിലെ ഏഴു മണി മുതല്‍ തുടര്‍ച്ചയായി വിശുദ്ധകുര്‍ബാന നടത്തി യാക്കോബായ വിഭാഗം പള്ളിയിലുണ്ട്. കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുന്നത് ശ്രേഷ്ഠ ബാവ ബസേലിയോസ് പ്രഥമ അടക്കമുള്ളവരാണ്. മൂന്ന് കുര്‍ബാനകളാണ് സംഘടിപ്പിച്ചിക്കുന്നത്. രണ്ടെണ്ണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അടുത്ത കുര്‍ബാനയും നടന്നു കൊണ്ടിരിക്കയാണ്. പുലര്‍ച്ചെ 6 മണി മുതല്‍ പള്ളിയിലേക്ക് വിശ്വസികള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. ആദ്യകുര്‍ബാന ആരംഭിക്കുമ്പോള്‍ പള്ളിയ കത്തും മുറ്റത്തും വിശ്വസികള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലായി. പള്ളി പരിസരത്തേയ്ക്ക് എത്തുന്ന വിശ്വാസികയുടെ എണ്ണം നിമിഷം തോറും വര്‍ദ്ധിച്ചുവരികായിരുന്നു.

6.30 തോടടുത്ത് കോതമംഗലം സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മടങ്ങി. 7.30 വരെ മറ്റ് പൊലീസ് ഇടപെടലുകണ്ടില്ല. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ച സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോള്‍ റബാന്‍ പള്ളിയിലെത്തുമെന്നാണ് പൊലീസില്‍ അറിയിച്ചിട്ടുള്ളത്. ബലപ്രയോഗത്തിലൂടെ റമ്പാനെ പള്ളിയില്‍ കയറ്റാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാല്‍ കനത്ത ചെറുത്തു നില്‍പ്പ് വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular