വിറച്ച് ജയിച്ച് ഇന്ത്യ

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്കു വിജയത്തുടക്കം. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്– 20 ഓവറില്‍ എട്ടിന് 109. ഇന്ത്യ–17.5 ഓവറില്‍ അഞ്ചിന് 110. മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ് മാച്ച്. ട്വന്റി20യില്‍ നൂറു വിക്കറ്റുകള്‍ എന്ന നേട്ടവും കുല്‍ദീപ് പിന്നിട്ടു. ദിനേഷ് കാര്‍ത്തികും (31*) ക്രുനാല്‍ പാണ്ഡ്യയും (21*) ചേര്‍ന്ന അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എം.എസ് ധോണിയില്ലാതെ സ്വന്തം മണ്ണില്‍ ആദ്യ ട്വന്റി20 മല്‍സരത്തിനിറങ്ങിയ ഇന്ത്യ ഖലീല്‍ അഹ്മദ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് അരങ്ങേറ്റം നല്‍കി. വിന്‍ഡീസിനെതിരെ നാലു ട്വന്റി20 മല്‍സരങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ജയം കൂടിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വിന്‍ഡീസിനെ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം ഓവറില്‍ തന്നെ ഉമേഷ് യാദവിന്റെ പന്തില്‍ ദിനേഷ് രാംദിനെ നഷ്ടമായ വിന്‍ഡീസിന് പിന്നീട് കരകയറാനായില്ല. മൂന്നു ഫോറടിച്ചു കളിച്ചു വന്ന ഷായ് ഹോപ്പ് (14) റണ്‍ഔട്ടായതും വിന്‍ഡീസിനു നിര്‍ഭാഗ്യമായി. 15 ഓവറായപ്പോഴേക്കും ഏഴിന് 63 എന്ന നിലയില്‍ പതറിയ വിന്‍ഡീസിനെ പിന്നീട് ഫാബിയന്‍ അലനും (20 പന്തില്‍ 27) കീമോ പോളുമാണ് (13 പന്തില്‍ 15) നൂറു കടത്തിയത്. വെറും 13 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ജസ്പ്രീത് ബുമ്ര, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ടീമിലുള്‍പ്പെട്ടിരുന്നെങ്കിലും വയറുവേദന മൂലം അവസാനനിമിഷം ഭുവനേശ്വര്‍ കുമാര്‍ പിന്‍വാങ്ങിയതിനാലാണ് ഖലീലിന് അവസരം കിട്ടിയത്. ക്രുനാലും അരങ്ങേറ്റം ഗംഭീരമാക്കി. ആദ്യ ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയ ക്രുനാല്‍ പിന്നീട് മൂന്ന് ഓവറുകളില്‍ നാലു റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും പുറത്താക്കി അരങ്ങേറ്റ താരം ഒഷെയ്ന്‍ തോമസ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ആദ്യം പാണ്ഡെ–രാഹുല്‍ കൂട്ടുകെട്ടും പിന്നീട് കാര്‍ത്തിക്–ക്രുനാല്‍ കൂട്ടുകെട്ടും ഇന്ത്യന്‍ ജയം അനായാസമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular