സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി; ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: സാലറി ചാലഞ്ചില്‍ പണം നല്‍കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് പണം നല്‍കുന്നവര്‍ക്ക് ഉറപ്പില്ല. ആ വിശ്വാസമുണ്ടാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും സുപ്രീം കോടതി പറഞ്ഞു. വ്യാഴാഴ്ചയാണ് ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഒരു മാസത്തെ ശമ്പളം നല്ലൊരു കാര്യത്തിനുള്ള സംഭാവനയായി മാത്രമാണ് ചോദിച്ചത്. ഇത് കഴിഞ്ഞ മാസം 15 ലെ വിശദീകരണക്കുറിപ്പിലും കഴിഞ്ഞ ആറിനു പുറത്തിറക്കിയ സര്‍ക്കുലറിലും വ്യക്തമാക്കിയതുമാണ്. ഇതു കണക്കിലെടുക്കാതെയാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.
ഈ മാസമാദ്യമാണ് ദുരിതാശ്വാസനിധിയിലേക്കു ശമ്പളം നല്‍കാന്‍ തയാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന’സാലറി ചാലഞ്ച്’ ഉത്തരവിലെ പത്താം വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അത്തരം വ്യവസ്ഥയില്‍ നിര്‍ബന്ധിക്കലിന്റെ ഘടകമുണ്ടെന്നു കോടതി വ്യക്തമാക്കി. ജീവനക്കാര്‍ക്കു സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സംഭാവന നല്‍കാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നതു ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്നു ഹൈക്കോടതി പറഞ്ഞു. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് ആയിരം വട്ടം മരണമാണെന്ന പ്രശസ്ത ഉദ്ധരണിയും കോടതി പരാമര്‍ശിച്ചു

Similar Articles

Comments

Advertismentspot_img

Most Popular