ഡബ്ല്യുസിസിയെ വീണ്ടും അധിക്ഷേപിച്ച് ബാബുരാജ്…ഡബ്ല്യുസിസി ഓലപ്പാമ്പ്, ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്, നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണു പ്രശ്‌നം.?

ചെന്നൈ: ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നു നടന്‍ ബാബുരാജ്. അവരുടെ അവസ്ഥയെക്കുറിച്ചാണു താന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം. അര്‍ഥമറിയാത്തിനാലാകാമെന്നും മാധ്യമങ്ങളോട് ബാബുരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സംഘടനയുടെ കയ്പും മധുരവും അനുഭവിച്ചറിഞ്ഞവനാണു താനും. തിലകനു മുന്‍പു തന്നേയും പുറത്താക്കിയിരുന്നു. അതെന്താണു ഡബ്‌ള്യുസിസി കാണാത്തത്. ആരോപണങ്ങളോട് അമ്മ പ്രതികരിക്കുമെന്നും 24ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. ജനറല്‍ ബോഡി വിളിക്കാനും ആലോചനയുണ്ട് ബാബുരാജ് പറഞ്ഞു.

ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ:

ഡബ്‌ള്യുസിസിക്കു പിന്നില്‍ അജണ്ടയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്. പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണു പ്രശ്‌നം.? എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റ്? അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. എന്തോ ഒരു ഫ്രസ്‌ട്രേഷന്‍ ആണിത്. ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ടു സംഘടന വലുതാക്കാന്‍ ഞങ്ങളില്ല. അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ..? – ബാബുരാജ് പറഞ്ഞു

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സിനിമാ സംഘടനായ അമ്മയുടെ നിലപാടിനെതിരെ ഡബ്‌ള്യുസിസി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ ദിലീപിന്റെ രാജിവയ്ച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുയ നടന്‍ ദിലീപ് രാജിക്കത്ത് നല്‍കിയെന്നും ഈ മാസം പത്തിനാണ് രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയതെന്നുമാണ് പുറത്തുവന്നത്. എന്നാല്‍ ദിലീപ് കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്.

അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്നു ഡബ്‌ള്യുസിസി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ? ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു. ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്ന നടന്‍ ബാബുരാജിന്റെ പരാമര്‍ശം ഹീനം. അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി തുറന്നടിച്ചു.
ഡബ്‌ള്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ തയാറായില്ല. നടിമാര്‍ എന്നുമാത്രം പറഞ്ഞാണ് പരാമര്‍ശിച്ചത്. ദിലീപിന്റെ കാര്യത്തില്‍ ‘അമ്മ’യുടെ ബൈലോ വച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ദിലീപ് സംഘടനയിലുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നു പത്മപ്രിയ പറഞ്ഞു. പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി. സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.
അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി. അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. ‘ഞങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണ് ‘. തിലകന്റെ കാര്യം ജനറല്‍ ബോഡി ചര്‍ച്ചചെയ്തില്ല. അദ്ദേഹത്തെ നിര്‍വാഹകസമിതി പുറത്താക്കി. ഒന്നരവര്‍ഷം മുന്‍പ് 17കാരി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചെന്നു രേവതി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധാനങ്ങള്‍ വേണം. ആ പെണ്‍കുട്ടി തുറന്നുപറയാന്‍ സന്നദ്ധയാകുമ്പോള്‍ അത് പുറത്തുവരും. വാര്‍ത്താസമ്മേളനത്തിനിടെ ദുരനുഭവം വെളിപ്പെടുത്തി അഭിനേത്രി അര്‍ച്ചന പത്മിനിയും രംഗത്തെത്തി. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിന്റ െസറ്റിലാണ് താന്‍ ലൈംഗികാതിക്രമം നേരിട്ടതെന്നു അര്‍ച്ചന പറഞ്ഞു. സാങ്കേതികപ്രവര്‍ത്തകനായ ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയില്ല. പൊലീസില്‍ പരാതി നല്‍കാത്തത് ആവര്‍ത്തിച്ചുള്ള അധിക്ഷേപം ഭയന്നാണെന്നും നടി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular