വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 367 റണ്‍സിന് ഇന്ത്യ പുറത്ത്…. സെഞ്ചുറി പൂര്‍ത്തിയാക്കാതെ പന്ത്, രഹാനെ

ഹൈദരാബാദ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 367 റണ്‍സിന് ഇന്ത്യ പുറത്ത്. 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നിലനിര്‍ത്തിയാണ് ഇന്ത്യ 367 റണ്‍സിന് പുറത്തായത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം ദിനം ഇന്ത്യയെ അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഇന്നലെ സെഞ്ചുറിക്കരികിലായിരുന്ന ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവര്‍ സെഞ്ചുറി പൂര്‍ത്തിയാക്കും മുന്‍പ് പുറത്തായത് മൂന്നാം ദിനം ഇന്ത്യയ്ക്ക് നിരാശയായി. പന്ത് 92 റണ്‍സെടുത്തും രഹാനെ 80 റണ്‍സെടുത്തും മടങ്ങി.

നാലു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അഞ്ചു വിക്കറ്റ് നഷ്ടമായത്. അവസാന വിക്കറ്റില്‍ അശ്വിന്‍ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 28 റണ്‍സാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്. അശ്വിന്‍ 35 റണ്‍സെടുത്ത് പത്താമനായാണ് പുറത്തായത്. പന്ത്, രഹാനെ എന്നിവരെക്കൂടാതെ രവീന്ദ്ര ജഡേജ (പൂജ്യം), കുല്‍ദീപ് യാദവ് (ആറ്), ഉമേഷ് യാദവ് (രണ്ട്), രവിചന്ദ്രന്‍ അശ്വിന്‍ (35) എന്നിവരാണ് ഇന്നു പുറത്തായത്. പരുക്കുമൂലം ബോള്‍ ചെയ്യാതിരുന്ന ഷാര്‍ദുല്‍ താക്കൂര്‍, ബാറ്റിങ്ങിനിറങ്ങി നാലു റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്നു മാത്രം മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ഷാനന്‍ ഗബ്രിയേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വിന്‍ഡീസ് ബോളറാണ് ഹോള്‍ഡര്‍. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍ (രണ്ടു വട്ടം) എന്നിവരാണ് മുന്‍ഗാമികള്‍. വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സിന് പുറത്തായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ 311ല്‍ ഒതുക്കിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ സെഞ്ചുറി കാത്തിരുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി തുടക്കമിട്ട പന്തും രഹാനെയും അഞ്ചാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. തലേന്നത്തെ സ്‌കോറിനോട് അഞ്ചു റണ്‍സ് കൂടി ചേര്‍ത്ത് വൈസ് ക്യാപ്റ്റന്‍ രഹാനെയാണ് ആദ്യം പുറത്തായത്. 183 പന്തില്‍ ഏഴു ബൗണ്ടറികളോടെ 80 റണ്‍സെടുത്ത രഹാനയെ ജേസണ്‍ ഹോള്‍ഡര്‍ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവില്‍ മികച്ച ഫോം പ്രകടമാക്കിയ രവീന്ദ്ര ജഡേജയും തൊട്ടുപിന്നാലെ പുറത്തായി. രണ്ടു പന്തു മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ അക്കൗണ്ട് തുറക്കാതെ ഹോള്‍ഡറിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ജഡേജ മടങ്ങിയത്.

എട്ടു റണ്‍സ് കൂടി ചേര്‍ത്തതിനു പിന്നാലെ സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെ ഋഷഭ് പന്തും മടങ്ങി. 134 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 92 റണ്‍സെടുത്ത പന്തിനെ ഷാനന്‍ ഗബ്രിയേലാണ് പുറത്താക്കിയത്. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലാണ് പന്ത് സ്‌കോര്‍ 92ല്‍ നില്‍ക്കെ പുറത്താകുന്നത്. രാജ്‌കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റിലും പന്ത് 92 റണ്‍സെടുത്ത് പുറത്തായിരുന്നു.

സ്‌കോര്‍ 334ല്‍ നില്‍ക്കെ കുല്‍ദീപിനെയും പുറത്താക്കി ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് പൂര്‍ത്തിയാക്കി. 21 പന്തില്‍ ഒരു ബൗണ്ടറി സഹിതം നേടിയ ആറു റണ്‍സായിരുന്ന കുല്‍ദീപിന്റെ സമ്പാദ്യം. സ്‌കോര്‍ 339ല്‍ നില്‍ക്കെ ജോമല്‍ വറീകന്റെ പന്തില്‍ പകരക്കാരന്‍ കീപ്പര്‍ ഹാമില്‍ട്ടണ് ക്യാച്ച് സമ്മാനിച്ച് ഉമേഷ് യാദവും (2) മടങ്ങി. ഇതോടെ പരുക്കു വകവയ്ക്കാതെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷാര്‍ദുല്‍ താക്കൂറും ക്രീസിലെത്തി. താക്കൂറിനെ ഒരറ്റത്തു സംരക്ഷിച്ചു നിര്‍ത്തി അശ്വിന്‍ തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ 350 കടന്നത്. ഇന്ത്യയുടെ ലീഡ് 50ഉം. ഒടുവില്‍ ഗബ്രിയേലിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ 83 പന്തില്‍ നാലു ബൗണ്ടറി ഉള്‍പ്പെടെ നേടിയ 35 റണ്‍സായിരുന്നു അശ്വിന്റെ സമ്പാദ്യം.

നേരത്തെ, ട്വന്റി20 വേഗതയില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും അര്‍ധസെഞ്ചുറി പിന്നിട്ട ഓപ്പണര്‍ പൃഥ്വി ഷായാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വിരാട് കോഹ്‌ലി 45 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ ഷാരാഹുല്‍ സഖ്യവും (61), നാലാം വിക്കറ്റില്‍ കോഹ്‌ലിരഹാനെ സഖ്യവും (60) ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു രഹാനെപന്ത് സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ട്

Similar Articles

Comments

Advertismentspot_img

Most Popular