രണ്ടാമൂഴം നടക്കും! തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍

കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. രണ്ടാമൂഴം നടക്കുമെന്നും എം.ടിയെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വി.എ.ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ടാമൂഴം നടക്കും!

എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്‍. ഷെട്ടിയെ പോലൊരു നിര്‍മ്മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല.

രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം.ടിയുടെ ഹര്‍ജിയില്‍ പറയുന്നു.

താന്‍ വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്നും എം.ടി പറഞ്ഞു. സിനിമയുടെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ ആണ്. നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ നിര്‍മാതാവ് അറിയിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. നാല് വര്‍ഷം മുമ്പാണ് ചര്‍ച്ചകള്‍ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ നീട്ടിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തുടക്കം ഉണ്ടായില്ല. ഇതോടെയാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ഇതിനിടെ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ബി ആര്‍ ഷെട്ടി പിന്‍വാങ്ങുമെന്നും സൂചനയുണ്ട്.

മഹാഭാരത് എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. ഒടിയന്‍ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല.

1977ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തില്‍ സര്‍ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവല്‍ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികള്‍ കണ്ടത്.

ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രമായ ഒടിയന്‍ ഡിസംബറില്‍ റിലീസാകും. വലിയ പ്രതീക്ഷകളാണ് ഒടിയനില്‍ ശ്രീകുമാര്‍ മേനോനുള്ളത്. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. എംടിയോടുള്ള ആരാധന കാരണമാണ് ബി ആര്‍ ഷെട്ടി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular