മോദിയെക്കൊണ്ട് പ്രയോജനം ഉണ്ടായത് 20 ഓളം വ്യവസായികള്‍ക്ക് മാത്രം; ചെറുകിട കച്ചവടക്കാരോട് ചോദിച്ചാല്‍ അറിയാം അവസ്ഥ: രാഹുല്‍ ഗാന്ധി

ജെയ്പുര്‍: രാജസ്ഥാനില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കാര്‍ഷിക കടം ഒരു രൂപപോലും മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഫോണുകളും ടീഷര്‍ട്ടുകളും ചൈനയില്‍നിന്നാണ് എത്തുന്നത്. മോദിയെക്കൊണ്ട് പ്രയോജനമുണ്ടായത് രാജ്യത്തെ 20 ഓളം വ്യവസായികള്‍ക്ക് മാത്രമാണ്. റഫാല്‍ ഇടപാടില്‍നിന്ന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ വ്യവസായിയായി സുഹൃത്തിന് നേട്ടമുണ്ടാക്കാന്‍ മാത്രമാണ്.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ച വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. റഫാല്‍ ഇടപാടിനെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ല. നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും ലളിത് മോദിയെയും അനില്‍ അംബാനിയെയും സഹായിച്ച മോദി രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും സഹായിച്ചില്ല.

യു.പി.എ സര്‍ക്കാര്‍ 70,000 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. എന്നാല്‍ മോദി സര്‍ക്കാര്‍ 3.5 ലക്ഷം കോടിയുടെ കിട്ടാക്കങ്ങളാണ് എഴുതിത്തള്ളിയത്. കര്‍ഷകരുടെ കടം ഒരു രൂപപോലും എഴുതിത്തള്ളിയില്ല.

നോട്ട് അസാധുവാക്കലും ജി.എസ്.ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. ചെറുകിട കച്ചവടക്കാരോട് ചോദിച്ചാല്‍ ഇതിന്റെ യാഥാര്‍ഥ്യം മനസിലാകും. ബേഠി ബചാവോ, ബേഠി പഠാവോ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി കൊണ്ടുവന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സ്ത്രീയെ ബലാല്‍സംഗം ചെയ്തപ്പോള്‍ ബി.ജെ.പി അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular