ശബരിമലയില്‍ 18 വര്‍ഷം മുന്‍പ് ഉണ്ടായ ആ സംഭവത്തിന് ഒടുവില്‍ തീരുമാനം

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വഴിവച്ചത് 1990ലെ ഒരു പത്രത്തിലെ ചിത്രമാണ്. 2006 ല്‍ സുപ്രീംകോടതിയിലെത്തിയ കേസില്‍ 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രങ്ങളില്‍ വന്നിരുന്നു. ഈ ചിത്രമാണ് കാല്‍നൂറ്റാണ്ട് പിന്നിട്ട ശബരിമല സ്ത്രീ പ്രവേശന കേസിന്റെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ എസ്. മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് ഒരു പരാതി അയച്ചു.

ശബരിമലയില്‍ ചിലര്‍ക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികള്‍ ശബരിമലയില്‍ കയറുന്നു എന്നുമായിരുന്നു പരാതിയിലെ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണന്‍, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചു. 1991 ഏപ്രില്‍ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും വിധിയില്‍ പറഞ്ഞു.

ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളൊന്നും പിന്നീട് ഉണ്ടായില്ല. 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംങ് ലോയേഴ്‌സ് അസോസിയേഷന്‍ ശബരിമലയിലെ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നത്. സുപ്രീംകോടതിയിലെ ജസ്റ്റിസ് അരജിത് പസായത്ത്, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അങ്ങനെ പല കോടതികളിലൂടെ ഈ കേസ് കടന്നുപോയി. 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയിലേക്ക് എത്തിയതോടെയാണ് ശബരിമല കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്.

കേസില്‍ ഭരണഘടനപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതി കണ്ടെത്തി. 2017 ഒക്ടോബര്‍ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടന ബെഞ്ചിലേക്ക് വിട്ടു. എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ശബരിമല കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular