ഐസക്കിന്റെ നിഘണ്ടുവില്‍ ചമ്മല്‍ എന്ന പദമില്ല; ‘സാലറി ചാലഞ്ച്’ ഗുണ്ടാ പിരിവാണെന്ന് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍. സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്നാണ് ജയശങ്കര്‍ തുറന്നടിച്ചത്. തോമസ് ഐസക്കിനു ചമ്മലില്ലെന്നും സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി അദ്ദേഹം പെന്‍ഷന്‍ ചലഞ്ച് കൊണ്ടു വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. കൂടാതെ ഇതിന്റെയെല്ലാം മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ചായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോള്‍ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സന്‍ജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുളളൂ. ഇങ്ങനെയാണ് സാലറി ചലഞ്ചിനെതിരെ ഹാസ്യരൂപേണ ജയശങ്കറിന്റെ പോസ്റ്റിന്റെ തുടക്കം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോള്‍ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സന്‍ജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുളളൂ. എന്നാല്‍, അതുതന്നെ ഇപ്പോള്‍ കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി, കൊളള എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു.

ചമ്മല്‍ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവില്‍. അദ്ദേഹം സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി പെന്‍ഷന്‍ ചലഞ്ച് അവതരിപ്പിക്കുന്നു. സര്‍വീസ് പെന്‍ഷന്‍കാര്‍ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കണം. അടുത്ത ഘട്ടത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കും ഇത് ബാധകമാക്കും.

സാലറി ചലഞ്ചിന്റെ മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ച് ആയിരിക്കും. ഈ വര്‍ഷം സേവനത്തില്‍ നിന്ന് പിരിയുന്ന എല്ലാ ജീവനക്കാരുടെയും വിടുതല്‍ ആനുകൂല്യത്തിന്റെ നിശ്ചിതഭാഗം ഖജനാവിലേക്ക് മുതല്‍ കൂട്ടും.

അടിക്കുറിപ്പ്: കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ തച്ചങ്കരി ഏമാന്റെ ശബരിമല ചലഞ്ച്: നിലക്കല്‍- പമ്ബ റൂട്ടില്‍ ചാര്‍ജ് കൂട്ടി. കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍!

Similar Articles

Comments

Advertismentspot_img

Most Popular