കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല, തിങ്കളാഴ്ച എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.അതേസമയം, പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. താന്‍ ഹര്‍ത്താലിനെതിരെ സമരം ചെയ്തിട്ടില്ല. നിയന്ത്രിക്കണമെന്നാണ് നിലപാടെന്നും ഹസന്‍ വ്യക്തമാക്കി.

യുഡിഎഫിന് പുറമെ ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ സിപിഎമ്മും സിപിഐയും തീരുമാനിക്കുകയായിരുന്നു. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും.
വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിനു പിന്തുണ അറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയിലാക്കണം. ഇന്ധന വിലവര്‍ധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുര്‍ജേവാല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular