മുഴുവന്‍ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ്2401.72 അടിയായി ഉയര്‍ന്നു, വെളളം ഒഴുകി എത്തുന്ന ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി

കൊച്ചി: മുഴുവന്‍ ഷട്ടറും തുറന്ന് വെളളം ഒഴുക്കി വിടുന്നത് പുരോഗമിക്കുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. ഇപ്പോഴും ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ക്ക് മുന്‍പ് 2401.60 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2401.72 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്തെ കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതാണ് ഇതിന് കാരണം.

ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെളളം ഒഴുക്കി വിടാനുളള സാധ്യതകള്‍ പരിശോധിക്കുകയാണ് അധികൃതര്‍. സെക്കന്‍ഡില്‍ ആറുലക്ഷം ലിറ്റര്‍ വെളളമാണ് അഞ്ചുഷട്ടറുകളിലുടെ ഒഴുക്കിവിടുന്നത്. എന്നാല്‍ 9 ലക്ഷം ലിറ്റര്‍ വെളളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഈ പശ്ചാത്തലത്തില്‍ ഷട്ടര്‍ തുറന്ന് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ് ഏഴു ലക്ഷം ലിറ്ററായി ഉയര്‍ത്താനുളള നീക്കത്തിലാണ് അധികൃതര്‍.

ഇതിനിടെ പെരിയാറിന്റെ തീരത്തിലുളളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ പെരിയാറിന്റെ തീരത്തിലുളളവരെ ഒഴിപ്പിച്ചു. കടകളെയും വൈകാതെ ഒഴിപ്പിക്കും. ചെറുതോണി പാലം വെളളത്തില്‍ മുങ്ങി. ചെറുതോണി ബസ് സ്റ്റാന്‍ഡിലും വെളളം കയറിയിരിക്കുകയാണ്. ചെറുതോണി വഴി കട്ടപ്പനയിലേക്കുളള വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലെ വെളളം ഒഴുകി എത്തുന്ന ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി. ആര്‍മി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് ആലുവയില്‍ എത്തിയത്. പെരിയാറിന് മുകളില്‍ ആകാശനിരീക്ഷണത്തിന് കോസ്റ്റ് ഗാര്‍ഡും എത്തി.

Similar Articles

Comments

Advertismentspot_img

Most Popular